കോന്നി : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മലയാലപ്പുഴ കൃഷിഭവന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഓഫീസിൽ വനിതാജീവനക്കാരി മാത്രമാണുള്ളത്.
മൈലപ്ര കൃഷി ഓഫീസർക്ക് അധികച്ചുമതല നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ജീവനക്കാരുടെ കുറവ് കാരണം പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും മുടങ്ങിയിരിക്കുകയാണ്.
സാധാരണക്കാരായ കർഷകർ നിരവധിയുള്ള പഞ്ചായത്താണ് മലയാലപ്പുഴ. വനമേഖലയോട് ചേർന്ന ജനവാസമേഖലകളും കൃഷി ഭവന്റെ പരിധിയിലുണ്ട്. കാർഷിക വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്ന പ്രദേശങ്ങളാണ് ഏറെയും.
സർട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും കൈപ്പറ്റാനാണ് കർഷകർ അധികവും കൃഷിഭവനിലെത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ കൃഷി അസിസ്റ്റന്റ് ഇല്ല. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് കൃഷി ഭവൻ കെട്ടിടം.
ഒന്നാംനിലയിൽ മൃഗാശുപത്രിയും രണ്ടാംനിലയിൽ കൃഷിഭവനുമാണ്.
ജീവനക്കാരെ നിയമിക്കണം
കൃഷിഭവനിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.സിറാജുദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.പുരുഷോത്തമൻ, സതീഷ് പഴകുളം, അനില ചേറാടി, ഗോപിനാഥപിള്ള, സണ്ണി കണ്ണൻമണ്ണിൽ, ജോസ് വള്ളിയാനി, എന്നിവർ സംസാരിച്ചു.
കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കർഷകർ ബുദ്ധിമുട്ടുകയാണ്. അധികൃതർ നടപടി സ്വീകരിക്കണം.
മലയാലപ്പുഴ വിശ്വംഭരൻ,
(കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് )
ഒരു ജീവനക്കാരി മാത്രം,
കൃഷി ഒാഫീസർ ഇല്ലാതായിട്ട് ഒരു മാസം,
കൃഷി അസിസ്റ്റന്റ് സ്ഥലം മാറിപോയിട്ട് 6 മാസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |