പത്തനംതിട്ട : മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പായി വകുപ്പുതല പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആക്ഷൻ പ്ലാൻ തയാറാക്കി മണ്ഡലകാലത്തിനു മുമ്പായി പദ്ധതികൾ പൂർത്തീകരിക്കണം. കൊവിഡ് പശ്ചാത്തലം നിലനിൽക്കുന്നതിനാലാണ് ഇത്തവണയും ദർശനം വെർച്വൽ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25000 പേർ ദിവസേന വെർച്ച്വൽ ക്യൂവിലൂടെ ദർശനം നടത്തും. 15.25 ലക്ഷം വെർച്വൽ ക്യൂ ബുക്കിംഗിന് അനുമതി നൽകിയിട്ടുള്ളതിൽ പത്തു ലക്ഷത്തിലധികം പേർ ഇതു വരെ ബുക്ക് ചെയ്തു.
സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങൾക്ക് തടസമാകരുത്. സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സാദ്ധ്യമായ ഫണ്ടുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 185 കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ദേവസ്വം ബോർഡിന് നൽകിയത്.
പ്രധാന ഒരുക്കങ്ങൾ
ഇതര സംസ്ഥാനത്ത് നിന്നുവരുന്ന ഭക്തർക്കായി
ഏഴ് ഇടത്താവളങ്ങൾ സ്ഥാപിക്കും. ചെലവിടുന്നത് : 150 കോടി
470 കെ.എസ്.ആർ.ടി.സി ബസുകൾ ശബരിമലയിലേക്ക് സർവീസ് നടത്തും. 140 ബസുകൾ നിലയ്ക്കൽ പമ്പ ചെയിൻ സർവീസ് നടത്തും. 100 ഓർഡിനറി ബസുകളും 40 എസി ബസുകളും സർവീസ് നടത്തും.
ആരോഗ്യമേഖലയിൽ
നിലയ്ക്കലിൽ കൊവിഡ് ടെസ്റ്റ് കേന്ദ്രം സ്ഥാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആശുപത്രികൾ പ്രവർത്തിക്കും. അഞ്ച് എമർജൻസി മെഡിക്കൽ സെന്ററുകൾ സ്ഥാപിക്കും.
" കൂടുതൽ ജാഗ്രത ആരോഗ്യമേഖല സ്വീകരിക്കണം. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് മറ്റു മാർഗങ്ങൾ കൂടി തേടണം.
പ്രമോദ് നാരായൺ എം.എൽ.എ
" മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകൾ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി ബൾബുകൾ സ്ഥാപിക്കണം.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
"അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് എല്ലാ നടപടികളും എടുത്തിട്ടുണ്ട്. അപ്പം, അരവണ എന്നിവ തയാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെൻഡർ പൂർത്തിയായി.
എൻ.വാസു
ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |