കോന്നി : ജയ് ഭീം സിനിമയ്‌ക്ക് ആധാരമായ തമിഴ്‌നാട്ടിലെ ആദിവാസി യുവാവ് രാജാക്കണ്ണിന്റെ കൊലപാതകവും കോന്നിയിൽ 1984 ൽ നടന്ന ജോസ് സെബാസ്റ്റ്യന്റെ കൊലപാതകവും തമ്മിൽ സമാനതകൾ ഏറെയാണ്. 1984 നവംബറിൽ ഏഴു ദിവസത്തെ നിയമവിരുദ്ധ കസ്റ്റഡിയിലെ മൂന്നാംമുറയ്‌ക്കൊടുവിലാണ് ജോസ് മരിച്ചത്. കോന്നി ചങ്കൂർ മുക്കിലെ കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു കോട്ടയം അതിരമ്പുഴ സ്വദേശിയായ ജോസ്.
ചില പൊലീസുകാർക്കുണ്ടായിരുന്ന വ്യക്തി വിരോധമാണ് ലോക്കപ്പ് മരണത്തിന് കാരണമായത്. പിന്നീട് നീതിക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങൾ, നിയമപോരാട്ടങ്ങൾ. ഒടുവിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു.
ചാക്കൂർമുക്ക് കള്ളുഷാപ്പിനു സമീപം അടഞ്ഞുകിടന്ന വീട്ടിലെ ഫർണിച്ചറടക്കം മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിപ്രകാരം ജോസ് എന്നയാൾക്കാണ് മോഷണമുതൽ വിറ്റത്. എന്നാൽ, അത് ജോസ് സെബാസ്റ്റ്യനായിരുന്നില്ല. ഷാപ്പിൽ വന്ന് കുടിച്ചിട്ട് കാശു കൊടുക്കാതെ പോകുന്നത് ജോസ് ചോദ്യം ചെയ്‌തതിന്റെ രോഷം തീർക്കുകയായിരുന്നു പൊലീസുകാർ. അന്നത്തെ കോന്നി എസ്.ഐ. ബാബുരാജ്, കോൺസ്റ്റബിൾമാരായ ചക്രപാണി, രഘുനാഥപിള്ള എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ഏഴു ദിവസം അന്യായമായി തടങ്കലിൽ വച്ചു. ഏഴാംനാൾ സി.ഐ ഓഫീസായ പത്തനംതിട്ടയിലേക്ക് മാറ്റി, മർദനത്തിനൊപ്പം ഉരുട്ടലും കൂടിയായപ്പോൾ ജീവൻ നഷ്‌ടപ്പെട്ടു. കോന്നി സർക്കാർ ആശുപത്രിയിലെത്തിച്ചത് മൃതശരീരമാണ്. പത്തനംതിട്ട സി.ഐ ഓഫീസിലേക്ക് കൊണ്ടുപോയതും കോന്നി ആശുപത്രിയിലെത്തിച്ചതും രേഖപ്പെടുത്തിയില്ല. വീഴ്‌ച വരുത്തിയ ജി.ഡി ചുമതലയുള്ള പൊലീസുകാരൻ വിഷം കഴിച്ചു ജീവനൊടുക്കി. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട സെഷൻസ് കോടതിയിലായിരുന്നു വിചാരണ.പിന്നീട് കേസ് കൊല്ലം കോടതിയിലേക്ക് മാറ്റി. ജോസിന്റെ ഭാര്യ സൂസിയുടെ അഭ്യർത്ഥനപ്രകാരം അഡ്വ. ജി ജനാർദനക്കുറുപ്പിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. അഭിഭാഷക പ്രമുഖരായ കുഞ്ഞിരാമ മേനോനും മഹേശ്വരൻപിള്ളയും പ്രതിഭാഗത്ത് അണിനിരന്നു. എന്നിട്ടും പ്രതികൾക്ക് ജീവപര്യന്തം വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |