പത്തനംതിട്ട : ജില്ലയിലെ പോക്സോ അതിവേഗ കോടതിയിൽ സ്ഥിരം ജീവനക്കാരുടെ കുറവ് കാരണം കേസുകൾ തീർപ്പാക്കുന്നതിന് കാലതാമസം നേരിടുന്നു. താത്കാലികമായി നാല് ജീവനക്കാർ ഉണ്ടെങ്കിലും സ്ഥിരം ജീവനക്കാർ രണ്ടുപേർ മാത്രമാണുള്ളത്. നവംബർ വരെ ജില്ലയിൽ 330 ഓളം പോക്‌സോ കേസുകൾ തീരുമാനമാകാതെ കിടപ്പുണ്ട്. ഇതിൽ 110 എണ്ണം സ്‌പെഷ്യൽ കോടതിയിലെയും 220 എണ്ണം പ്രിൻസിപ്പൽ കോടതിയിലെയുമാണ്. മിക്ക ദിവസവും പോക്‌സോ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിൽ ഒരു മാസം കുറഞ്ഞത് ഇരുപതോളം കേസുകർ രജിസ്റ്റർ ചെയ്യുന്നുണ്ട്.
കേസിന്റെ നോട്ടെഴുതുന്നതും റെക്കാർഡുകൾ പരിശോധിക്കുന്നതും തൊണ്ടിമുതലുകൾ ശേഖരിക്കുന്നതുമെല്ലാം സ്ഥിരം ജീവനക്കാരായ ബഞ്ച് ക്ലർക്ക് ഗ്രേഡ് 1 ജീവനക്കാരനും അസിസ്റ്റന്റുമാണ്. ഇവയിലെന്തെങ്കിലും നഷ്ടപ്പെടുന്നതടക്കം ഉത്തരവാദിത്വം ഏൽക്കേണ്ടത് ഈ സ്ഥിരം ജീവനക്കാരാണ്. ഇത് അതിവേഗ കോടതിയിൽ കൊണ്ടുപോകാനും സ്റ്റോറിൽ മടക്കിയെത്തിക്കാനും മറ്റ് ജീവനക്കാരില്ല. രണ്ട് ഓഫീസ് അറ്റൻഡന്റും ഒരു ടൈപ്പിസ്റ്റും ഒരു സ്റ്റെനോഗ്രാഫറുമാണ് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുന്നത്.
നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അതിവേഗ പോക്സോ കോടതിയിൽ നാല് ജീവനക്കാരെ കൂടി അധികമായി നിയമിച്ചാൽ കേസുകൾ കുറച്ചുകൂടി വേഗത്തിലാക്കാം. വേഗത്തിൽ കേസുകൾ തീർപ്പുകല്പിക്കുന്ന കോടതിയാണിത്.
അതിവേഗ പോക്സോ കോടതി
കുട്ടികൾക്കെതിരായ ലൈംഗിംകാതിക്രമങ്ങൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി സ്ഥാപിച്ചതാണ് അതിവേഗ പോക്സോ കോടതി. വാടകയ്ക്കോ താത്കാലിക കെട്ടിടത്തിലോ ആരംഭിക്കുന്ന കോടതിയിൽ ജഡ്ജി കൂടാതെ ഏഴ് ജീവനക്കാർ വേണമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. 2020 ലാണ് പോക്സോ അതിവേഗ കോടതികൾ സ്ഥാപിച്ചത്.
"ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പല കോടതികളിലും റിട്ടയർ ചെയ്തവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ട്. സ്ഥിരം ജീവനക്കാർ ആവശ്യമെന്ന് കാണിച്ച് മുമ്പ് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തിയിരുന്നു. ഫണ്ടില്ലെന്ന കാരണത്താലാണ് നിയമനം നടത്താത്തത്."
കേരളാ സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |