അടൂർ : സി.പി.എം ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്ന അടൂർനഗരം ചുവപ്പുമേലങ്കിയണിഞ്ഞു. കൊടിതോരണങ്ങളും അലങ്കാരങ്ങളും നിറഞ്ഞതോടെ ചുവപ്പിന്റെ നാടായി അടൂർ മാറി. 27, 28, 29 തീയതികളിലായാണ് സമ്മേളനം.പ്ളാസ്റ്റിക് ഒഴിവാക്കി തികച്ചും പ്രകൃതിസൗഹൃദമായ അന്തരീക്ഷത്തിലാണ് ഒരുക്കങ്ങൾ. മൂന്നുദിവസമായുള്ള സമ്മേളനം അടൂർ മാർത്തോമ്മ യൂത്ത്സെന്ററിലെ പി.കെ.കുമാരൻ നഗറിലാണ് നടക്കുക. പോളിറ്റ് ബ്യൂറോ മെമ്പർമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചുവരെഴുത്ത്, വിവിധ ബഹുജനസംഘടനകളുടെ അഭിവാദ്യബോർഡുകൾ എന്നിവ നഗരത്തിൽ നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധസെമിനാറുകളിൽ ആവേശകരമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. 26ന് ജില്ലയിലെ വിവിധ രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളിൽ നിന്ന് സമ്മേളനനഗരിയിൽ ഉയർത്തുന്നതിനുള്ള പതാക, ദീപശിഖ, കൊടിമര, ഛായാചിത്രം, കപ്പി, കയർ എന്നിവ വഹിച്ചുകൊണ്ടുള്ള പ്രചാരണ ജാഥകൾ പ്രയാണം ആരംഭിക്കും. എല്ലാ ജാഥകളും വൈകിട്ട് 4ന് അടൂർ പൊതുമരാമത്ത് ഒാഫീസിന് മുന്നിൽ സംഗമിച്ച് റെഡ് വോളന്റിയർ പരേഡ്, മോട്ടോർസൈക്കിൾ റാലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സമ്മേളനനഗരിയിൽ എത്തും. പതാക അങ്ങാടിക്കലിൽ എം.രാജേഷിന്റെ സ്മൃതി മണ്ഡപത്തിൽ കെ.കെ.ശ്രീധരനിൽ നിന്ന് എ.എം.സലീം ഏറ്റുവാങ്ങും. കൊടിമരജാഥ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. ടി.ഡി. ബൈജുവിൽ നിന്ന് ആർ.ബിജു ഏറ്റുവാങ്ങും. ദീപശിഖാ പ്രയാണം പത്തനംതിട്ടയിൽ സി.വി.ജോസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് ആരംഭിക്കുക. എൻ.സജി കുമാറിൽ നിന്ന് പി.ആർ.പ്രദീപ് ദീപശിഖ ഏറ്റുവാങ്ങും. മലയാലപ്പുഴ വള്ളിയാനി അനിരുദ്ധന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കപ്പിയും കയറുമായുള്ള ജാഥ ആരംഭിക്കും. പി.ജെ.അജയകുമാറിൽ നിന്ന് ശ്യാംലാൽ ഏറ്റുവാങ്ങും. സമ്മേളന നഗരിയിൽ ടി.കെ.ജി.നായർക്ക് കൈമാറും. തിരുവല്ല പെരിങ്ങരയിലെ സന്ദീപിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സന്ദീപിന്റെ ഛായാച്ചിത്രവുമായുള്ള ജാഥ ആരംഭിക്കും. ആർ. സനൽകുമാറിൽ നിന്ന് അഡ്വ. ഫ്രാൻസിസ് വി.ആന്റണി ഛായാച്ചിത്രം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |