പത്തനംതിട്ട : സി.പി.എം ജില്ലാസമ്മേളനത്തിൽ സെക്രട്ടറി കെ.പി. ഉദയഭാനു അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിൽ തിരുവല്ല, ഇരവിപേരൂർ, മല്ലപ്പള്ളി ഏരിയാ കമ്മിറ്റികളിൽ വിഭാഗീയത നിലനിൽക്കുന്നതായി വിമർശനം.
മൂന്ന് ഏരിയാകമ്മിറ്റികളിലും നേതാക്കളുടെ നേതൃത്വത്തിലാണ് വിഭാഗീയ പ്രവർത്തനങ്ങൾ. തിരുവല്ലയിലെ നേതാക്കളിൽ ഏറെപ്പേരും പാർലമെന്ററി മോഹംവച്ചുപുലർത്തുന്നു. ഇവർ സംഘടനാചട്ടക്കൂടുകൾ മറക്കുന്നതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. പാർട്ടിയെ അപകീർത്തിപ്പെടുത്താനും വ്യക്തിതാത്പര്യം സംരക്ഷിക്കാനും തിരുവല്ലയിലെ ചില നേതാക്കൾ ശ്രമിക്കുന്നു.
ഇരവിപേരൂർ ഏരിയാകമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോയിപ്രം, കവിയൂർ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ കാരണം പാർട്ടിയിലെ വിഭാഗീയനീക്കങ്ങളാണ്. ഇരവിപേരൂരിൽ ജയിക്കാമായിരുന്ന ചില വാർഡുകൾ നഷ്ടപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുന്നേറ്റം കുറിച്ചപ്പോഴും ഇരവിപേരൂരിൽ പാർട്ടിക്കു ശക്തമായ പ്രവർത്തനം ഉണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ സംഘടനാ ദൗർബല്യമാണ് പലപ്പോഴും എൽ.ഡി.എഫിനു ഗുണകരമാകുന്നത്. ഇത് ശാശ്വതമായ വിജയമല്ലെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ഇക്കഴിഞ്ഞ ഇരവിപേരൂർ സമ്മേളനത്തിലെ വിഭാഗീയതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാനേതൃത്വത്തിന്റെ ഇടപെടലിൽ ഏരിയാകമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കിയെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരംവന്നു. ഇതൊഴിവാക്കാനാണ് പീലിപ്പോസ് തോമസിനെ നിർദേശിച്ചതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. മല്ലപ്പള്ളിയിൽ വ്യക്തിതാത്പര്യത്തിലുള്ള വിഭാഗീയ നീക്കങ്ങൾ പാർട്ടിക്കു ഗുണകരമാകില്ലെന്ന് റിപ്പോർട്ട് പറയുന്നു.
പത്തനംതിട്ടയിൽ പാർട്ടി പ്രവർത്തകർ സംഘടന ചട്ടക്കൂടുകൾക്കുള്ളിലാകണം. നഗരസഭ ചെയർമാനും എം.എൽ.എയ്ക്കുമെതിരെ പരസ്യവിമർശനങ്ങൾ വരുന്നുണ്ട്. ഇത്തരം നീക്കങ്ങൾ വിഭാഗീയതയ്ക്കു കാരണമാകുന്നു. സംഘടനാപരമായി സി.പി.എമ്മിന് ജില്ലയിലുണ്ടായ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് ഉദയഭാനു റിപ്പോർട്ട് അവതരിപ്പിച്ചത്. ത്രിതല പഞ്ചായത്തുകളിലും നിയമസഭ മണ്ഡലങ്ങളിലും അഭിമാനകരമായ നേട്ടം എൽ.ഡി.എഫിനുണ്ടായത് അദ്ദേഹം എടുത്തുകാട്ടിയിട്ടുണ്ട്. റിപ്പോർട്ടിൻമേൽ ചർച്ച ഇന്ന് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |