പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തെപ്പറ്റി അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ആശുപത്രി ജീവനക്കാർ നിർബന്ധമായും ഐ.ഡി കാർഡുകൾ ധരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലും മറ്റ് പ്രധാന ആശുപത്രികളിലും സ്ത്രീകളുടെയും രോഗികളുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ട് സി.സി ടി.വി കാമറകൾ സ്ഥാപിക്കും. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒമിക്രോൺ പരിശോധന കർശനമാക്കും. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എയർപോർട്ടിൽ നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ക്വാറന്റൈയിൻ നിർബന്ധമാക്കും. ഒമിക്രോൺ സാമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. അടഞ്ഞ ഹാളുകളിലുള്ള പൊതുപരിപാടികൾക്ക് നിയന്ത്രണം ഉണ്ടാകും. ഡെൽറ്റയെക്കാൾ മൂന്നിരട്ടി വ്യാപനശേഷി ഉള്ളതാണ് ഒമിക്രോൺ. വീട്ടിൽ ഒരാൾക്ക് വന്നാൽ എല്ലാവർക്കും വരാനുള്ള സാദ്ധ്യതയേറെയാണ്. ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകുന്നുണ്ടെന്ന് വീണാജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |