അടൂർ : നഗരത്തിൽ കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആനന്ദ പള്ളിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. ശ്രീമൂലം മാർക്കറ്റിന് സമീപമുള്ള കോൺഗ്രസ് ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. സെൻട്രൽ ജംഗ്ഷനിൽ എത്തിയതോടെ പ്രവർത്തകരിൽ ചിലർ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലുള്ള കോൺഗ്രസിന്റെ കൊടിമരത്തിൽ കൊടികെട്ടാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി. യൂത്ത്കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തിൽ ഉന്തുംതള്ളുമുണ്ടായി. എന്നാൽ സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടികൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിക്കാനാണെന്ന് കരുതിയാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്. പൊലീസിനെ പ്രതിരോധിച്ച് പ്രവർത്തകർ കൊടികെട്ടി.
ഈസമയം സി.പി.എമ്മിന്റെ കൊടികൾ നശിപ്പിച്ചെന്ന് കരുതി ഡി.വൈ എഫ്.ഐ പ്രവർത്തകർ പ്രകടനത്തിനു നേരെ പാഞ്ഞെത്തി. ഇരുകൂട്ടർക്കുമിടയിൽ പൊലീസ് പ്രതിരോധം തീർത്തു. ഇതോടെ കല്ലേറ് ഉണ്ടായി. പൊലീസിനെ മറികടന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തിരിയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവർത്തകർ വീണ്ടുംഒന്നിച്ച് പൊലീസിന് നേരെ തിരിഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ കോൺഗ്രസിന്റെ കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിഴുതെടുത്ത് നശിപ്പിച്ചു. കല്ലേറിൽ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി. കണ്ണൻ, ജില്ലാസെക്രട്ടറി ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു. ലാത്തിചാർജ്ജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കുണ്ട്.
ഇരുകൂട്ടർക്കും എതിരെ പൊലീസ് കേസെടുത്തു. ഗാന്ധി പാർക്കിന് സമീപം റോഡിൽ കുത്തിയിരുന്ന കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. എം.ജി.കണ്ണനും ചൂരക്കോട് ഉണ്ണിക്കൃഷ്ണനും അടൂർ ഗവ. ആശുപത്രിയിൽ ചികിൽസതേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |