പത്തനംതിട്ട : വേനലിൽ മെലിയുന്നുണ്ടെങ്കിലും പമ്പാനദിയുടെ ആരോഗ്യം മെച്ചപ്പെട്ടതെന്ന് പഠനം. നദിയിലെ വെള്ളത്തിൽ മലിനീകരണത്തിന്റെ തോത് പൊതുവെ കുറവാണ്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ ശബരിമലയിലെ ഞുണുങ്ങാർ ഒഴികെയുള്ള പ്രദേശങ്ങളിൽ പമ്പാനദിയിൽ ക്വാളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കുറഞ്ഞതായാണ് കണ്ടെത്തൽ. നദിയിൽ 13 കേന്ദ്രങ്ങളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിൽ പത്തിടത്തെയും വെള്ളം കുളിക്കാനുപയോഗിക്കാമെന്നാണ് ഫലം.
പമ്പയിൽ മാലിന്യസംസ്കരണ പ്ളാന്റിൽ നിന്ന് ശുദ്ധീകരിച്ച് ഞുണുങ്ങാറിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയയുടെ തോത് നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ 600ആണെന്ന് പരിശോധനാ ഫലം പറയുന്നു. മാലിന്യ പ്ളാന്റിൽ ത്രിതല സംവിധാനത്തിലുള്ള ശുദ്ധീകരണം നടത്തണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. തീർത്ഥാടന കാലത്താണ് ഞുണുങ്ങാറിലെ ബാക്ടീരിയുടെ തോത് ഉയർന്നത്.
വേനൽ കടുത്തെങ്കിലും പമ്പയിൽ നീരൊഴുക്ക് മുറിഞ്ഞിട്ടില്ല. വെള്ളത്തിന്റെ അളവ് കുറഞ്ഞു. വരുന്ന മാസങ്ങളിൽ ഒഴുക്ക് മുറിഞ്ഞ് വെള്ളം കെട്ടിനിൽക്കുമ്പോൾ മാലിന്യത്തിന്റെ തോത് ഉയർന്നേക്കും.
ഒാക്സിജൻ അളവ്
പമ്പാനദിയിലെ ഒാക്സിജന്റെ തോത് ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലിഗ്രാം വരെയാണ്. രണ്ട് മില്ലിഗ്രാമിൽ താഴെയായാൽ കുടിവെള്ളമായി ഉപയോഗിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കുന്നത്. മൂന്ന് മില്ലിഗ്രാമിൽ അധികമായാൽ മലിനജലമായി കണക്കാക്കും.
ത്രിവേണി, പമ്പ, ഞണുങ്ങാർ ഭാഗങ്ങളിൽ ഒാക്സിജന്റെ തോത് മൂന്ന് മില്ലിഗ്രാമിന് മുകളിലാണ്. മറ്റ് പത്തിടങ്ങളിൽ മൂന്നിൽ താഴെയും. കക്കി മുതൽ തകഴി വരെയുള്ള പ്രദശങ്ങളിൽ കുളിക്കാൻ കൊള്ളാവുന്ന വെള്ളമാണെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |