പത്തനംതിട്ട : കലോത്സവത്തിന്റെ രണ്ടാംദിനവും കോരിച്ചൊരിയുന്ന മഴയിൽ അരങ്ങ് തകർത്ത് വിദ്യാർത്ഥികൾ. മോണോ ആക്ട്, സ്കിറ്റ്, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, പദ്യപാരായണം, കാവ്യകേളി, അക്ഷര ശ്ലോകം, ഓട്ടംതുള്ളൽ, ക്വിസ്, രചനാമത്സരങ്ങൾ എന്നിവയാണ് ഇന്നലെ അരങ്ങേറിയത്. സ്ത്രീധനവും അതിജീവനവും പീഡനവും കടന്നുകയറ്റവുമെല്ലാം പതിവുപോലെ മോണോആക്ടിനും സ്കിറ്റിനും വിഷയമായി. ഓരോ മത്സരത്തിനും മത്സരാർത്ഥികൾക്ക് ആവേശമായി കാണികളുമുണ്ടായിരുന്നു.
നൂറിലധികം വിദ്യാർത്ഥികൾ ഒരുപോലെ മത്സരിച്ച ഇനങ്ങളിൽ രാത്രി ഏറെ വൈകിയും വേദികൾ ഉണർന്നിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളിൽ ചിലർക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. പല വേദികളിലും മത്സരങ്ങൾ വൈകിയാണ് ആരംഭിച്ചത്. ഇടയ്ക്ക് പെയ്ത മഴ കാരണം വേദിയിലെത്താനും വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്നു.
എം.ജി കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മോണോ ആക്ടിലും ഭരതനാട്യത്തിലും മത്സരിച്ച തൻവി വേദിയിൽ ശ്രദ്ധ ആകർഷിച്ചു.
രാവിലെ ഒൻപത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഭരതനാട്യം ആൺകുട്ടികളുടെ മത്സരം
പതിനൊന്നര വരെ നീണ്ടുപോയി. പതിനാറോളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരം ഉച്ചഭക്ഷണ സമയം കഴിഞ്ഞും ഏറെ വൈകിയാണ് അവസാനിപ്പിക്കാനായത്.
പ്രതികൂല കാലാവസ്ഥയിലും വിദ്യാർത്ഥികൾ ആവേശം ചോരാതെ മത്സരത്തിൽ പങ്കെടുത്താണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |