പത്തനംതിട്ട : കനത്തുപെയ്യുന്ന വേനൽമഴ ജില്ലയിൽ കാർഷിക മേഖലയിൽ നാശം വിതച്ചു. രണ്ടു പ്രളയങ്ങളും കഴിഞ്ഞ മഴയിലെ വെള്ളപ്പൊക്കവും അതിജീവിച്ച കർഷകരെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ് വേനൽ മഴ. പത്തു ദിവസത്തോളമായി പെയ്യുന്ന ശക്തമായ മഴയിൽ പാടശേഖരങ്ങളേറെയും മുങ്ങി. കൊയ്തെടുക്കാറായ നെല്ല് തോരാമഴയിലും കാറ്റിലും വെള്ളത്തിലേക്ക് മറിഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ വിത്തിട്ടവയും അധികമഴയിൽ നശിച്ചു. ആറൻമുള, മാലക്കര, നീർവിളാകം, വളളിക്കോട്, കൊടുമൺ പാടശേഖരങ്ങളിൽ വെള്ളംകയറി. ജില്ലയിലെ നെൽകൃഷിയുടെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. വിളവെത്താറായ പച്ചക്കറികൾ നശിച്ചു. ടാപ്പിംഗ് നടത്താനാകാതെ റബർ കർഷകരും പ്രതിസന്ധിയിലായി. പല മേഖലയിലും റബർ മരങ്ങൾ ഒടിഞ്ഞുവീണു. കുലവാഴകൾ നിലംപൊത്തി. തിരുവല്ല, മല്ലപ്പള്ളി, അടൂർ താലൂക്കുകളിലാണ് വേനൽമഴ കനത്ത നാശമുണ്ടാക്കിയത്.
കഴിഞ്ഞ കാലവർഷത്തിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് വേനൽമഴ ഒഴിയാതെ വീണ്ടും നാശനഷ്ടങ്ങളുണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൃഷി നശിച്ചതിന് 1.3 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്.
ഇൗ വർഷം വേനൽമഴ തുടങ്ങിയ ഏപ്രിൽ ഒന്നു മുതൽ ഇന്നലെ വരയെുള്ള കണക്കനുസരിച്ച് 199.43 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. നെൽകൃഷിയിൽ മാത്രം രണ്ടര കോടിയുടെ നഷ്ടുണ്ടായതായി കണക്കാക്കുന്നു.
കൃഷി നാശം
ആകെ നഷ്ടം : 3.86 കോടി
നഷ്ടംനേരിട്ട കർഷകർ : 1100
നഷ്ടമുണ്ടായ വിളകൾ
ടാപ്പ് ചെയ്യുന്ന റബർ : 257
ടാപ്പ് ചെയ്യാത്തത് : 205
തെങ്ങ് : 28
നെല്ല് : 167 ഹെക്ടർ
പച്ചക്കറി : 4 ഹെക്ടർ
കുലയ്ക്കാത്ത വാഴകൾ : 10,050
കുലച്ചത് : 12,810
'' ഇത്തവണ വേനൽമഴ ശക്തമാണ്. കൃഷി നാശം സംബന്ധിച്ച് വിശദമായ
റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ലൂയിസ് മാത്യു, കൃഷി ഡെപ്യട്ടി ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |