പത്തനംതിട്ട : തീക്ഷ്ണ സമരങ്ങളുടെ ചരിത്രം ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാവുന്ന ശിൽപ്പങ്ങൾ. അദ്ധ്വാന വർഗം അടിമത്തത്തിൽ നിന്ന് മോചിതരാകുന്ന സുവർണ നിമിഷങ്ങൾ. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ധീരമായ പോരാട്ടം അടയാളപ്പെടുത്തുന്ന ചരിത്ര, ചിത്ര പ്രദർശനം. ജില്ലയിലെ സാംസ്കാരിക പ്രതീകങ്ങളായ പള്ളിയോടങ്ങളും ആറൻമുള കണ്ണാടിയും അടങ്ങുന്ന കലാസൃഷ്ടികൾ.... ജില്ലയിൽ ആദ്യമായി നടക്കുന്ന ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനം ഏറ്റവും വലിയ യുവജന സംഗമമാക്കാൻ നഗരത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇൗ മാസം 27 മുതൽ 30വരെയാണ് സമ്മേളനം. കൊടി തോരണങ്ങൾ കൊണ്ട് നഗരം അലങ്കരിച്ചു.
പ്രതിനിധി സമ്മേളനത്തിനും ചരിത്ര പ്രദർശനത്തിനുമായി ശബരിമല ഇടത്താവളത്തിൽ കൂറ്റൻ വേദിയാണ് ഉയരുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്നതാണ് പ്രധാന വേദി. ഇതിനടുത്തായി പ്രദർശനത്തിനും പുസ്തകോത്സവത്തിനുമായി പ്രത്യേകം വേദികളുണ്ട്. കോഴിക്കോട് സ്വദേശി ശൽവരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളന പന്തൽ ഒരുക്കുന്നത്. പ്രതിനിധി സമ്മേളനത്തിൽ 635 പ്രതിനിധികൾ പങ്കെടുക്കും. മാദ്ധ്യമ പ്രവർത്തകയും സിറ്റിസൺ ഫോർ ജസ്റ്റീസ് ആൻഡ് പീസ് സെക്രട്ടറിയുമായ ടീസ്റ്റ സെൽവാദ് ഉൾപ്പെടെ പ്രമുഖർ സമ്മേളന ദിവസങ്ങളിൽ മുഖ്യാതിഥികളായെത്തും. സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും ഇടത്താവളത്തിലെ വേദിയിൽ അരങ്ങേറും.
ജില്ലാ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. ഒരു ലക്ഷം യുവജനങ്ങൾ പങ്കെടുക്കുന്ന റാലിയോടെയാണ് പൊതുസമ്മേളനം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.വൈ.എഫ്.എെ കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജനറൽ കൺവീനർ പി.ബി.സതീഷ് കുമാർ, പബ്ളിസിറ്റി കൺവീനർ സംഗേഷ് ജി. നായർ എന്നിവർ അറിയിച്ചു.
പിരിവില്ല, ചെലവിന് അദ്ധ്വാനിച്ചുണ്ടാകുന്ന പണം
ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ പേരിൽ പിരിവില്ല. വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് സമ്മേളനത്തിനുള്ള ചെലവ് കണ്ടെത്തുന്നതെന്ന് സംഘാടക സമിതി പറഞ്ഞു. പ്രവർത്തകർ കിണറുകളും കുളങ്ങളും വൃത്തിയാക്കിയും കാറുകൾ കഴുകിക്കൊടുത്തും പണം കണ്ടെത്തും. പച്ചക്കറി, മത്സ്യ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവും സമ്മേളന നടത്തിപ്പിന് വിനിയോഗിച്ചു. പായസമേളകളും ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. കൂടാതെ ജില്ലയിൽ പതിനയ്യായിരം ഫല വൃക്ഷത്തൈകൾ നട്ടു. അരലക്ഷം പേരുടെ രക്തദാനസേന രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |