പത്തനംതിട്ട : ഗുരുതര ആരോപണം ഉയർന്നിട്ടും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നയം അവസാനിപ്പിച്ച് മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് നാട് തിരിച്ചറിയണമെന്നും രഹസ്യബന്ധം ഉടൻ പുറത്ത് വരുമെന്നും ബൽറാം പറഞ്ഞു. സി.പി.എം എങ്കിലും മുഖ്യന്റെ രാജി ചോദിച്ച് വാങ്ങണമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കളക്ടറേറ്റ് പടിക്കൽ റോഡിൽ ബാരിക്കേഡ് തീർത്ത് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ചില പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രവർത്തകർ സമീപത്തെ പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. ഇവരെ നേതാക്കൾ എത്തി അനുനയിപ്പിച്ച് വാഹനത്തിന്റെ മുകളിൽ നിന്ന് ഇറക്കുകയായിരുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എക്സിക്യൂട്ടീവ് അംഗം
കെ.ശിവദാസൻ നായർ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, മുൻ പ്രസിഡന്റുമാരായ പി.മോഹൻ രാജ്, ബാബു ജോർജ്, നേതാക്കളായ ജോർജ് മാമ്മൻ കൊണ്ടൂർ, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, റിങ്കുചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, മാലേത്ത് സരളാദേവി, വിനീത അനിൽ, കെ.ജാസിംകുട്ടി, അനീഷ് വരിക്കണ്ണാമല, എ.ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |