കർണ്ണാടകത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്നത് ഇലവുംതിട്ട സ്വദേശിക്ക്
തിരുവല്ല: മിനിലോറിയിൽ കടത്തുകയായിരുന്ന മുപ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ഉൾപ്പെട്ട ഡാൻസാഫ് സംഘവും പുളിക്കീഴ് പൊലീസും ചേർന്ന് ഇന്നലെ പുലർച്ചെ നാലിനാണ് പൊടിയാടിയിൽ നിന്ന് പിടികൂടിയത്. ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയിൽ എം.ജെ.എം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. 65 ചാക്കുകളിലായി നിറച്ച 48750 പായ്ക്കറ്റ് ഹാൻസാണ് പിടികൂടിയത്. കെട്ടിട നിർമ്മാണ സാമഗ്രികൾ എന്ന വ്യാജേന പലകകൾക്ക് അടിയിൽ കറുത്ത ടാർപാളിൻ കൊണ്ട് മൂടിയാണ് ചാക്കുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പുകയില ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിലെ ഇലവുംതിട്ട സ്വദേശിക്ക് കൊണ്ടുവന്നതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്കായി അന്വേഷണം തുടങ്ങി. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, ഡാൻസാഫ് എസ്.ഐ. അജി വിൽസൺ, എ.എസ്.ഐ. അജികുമാർ, സി.പി.ഒ.മാരായ മിഥുൻ ജോസ്, ആർ.ബിനു, സുജിത്കുമാർ, വി.എസ്. അഖിൽ, ശ്രീരാജ്, പുളിക്കീഴ് എസ്.ഐമാരായ കവിരാജൻ, സാജൻ പീറ്റർ, സാജു, എ.എസ്.ഐ.മാരായ സി.കെ.അനിൽ, എസ്.എസ്. അനിൽ, സി.പി.ഒ. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |