പത്തനംതിട്ട : ശബരിമല തീർത്ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രമീകരിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനാവുന്ന തരത്തിലുള്ള ചികിത്സ സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കി നൽകണം. വനം വകുപ്പ് പരമ്പരാഗത പാതയിൽ ആരോഗ്യവകുപ്പുമായി ചേർന്ന് എമർജൻസി മെഡിക്കൽ സെന്ററുകൾ തുടങ്ങും. സൗജന്യ കുടിവെള്ള വിതരണം, എക്കോ ഷോപ്പുകൾ എന്നിവ ആരംഭിക്കും. വന്യ ജീവികളുടെ ആക്രമണം തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കും. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നീ ടീമുകളെ നിയോഗിക്കും. നവംബർ അഞ്ചോടു കൂടി പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി അധിക ബസുകൾ സർവീസിന് അനുവദിക്കുമ്പോൾ അവയ്ക്കുള്ള പാർക്കിംഗ് സൗകര്യം വനം വകുപ്പ് നൽകണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. വകുപ്പുകൾ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.തിരുവാഭരണം ഇറക്കി വച്ച് പ്രാർത്ഥിക്കുന്ന ളാഹയിലെ സ്ഥലത്തെ പരിമിതി മനസിലാക്കി 25 ലക്ഷം രൂപ മുതൽ മുടക്കിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സംവിധാനമൊരുക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അഭിപ്രായപ്പെട്ടു. തീർത്ഥാടകരുടെ ശബരിമല പ്രവേശനം വെർച്വൽ ക്യൂവിലൂടെയായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അറിയിച്ചു. ഇത്തവണ എല്ലാ ടോയ്‌ലറ്റ് കോംപ്ലക്‌സുകളും തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |