ശബരിമല : ശബരിമലയിൽ കന്നിക്കഥകളിയുടെ കേളികൊട്ട് ഉണർത്തി വലിയ നടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ 'മഹിഷീമർദ്ദനം' അരങ്ങേറി. അയ്യപ്പസന്നിധിയിൽ ആദ്യമായി മേജർസെറ്റ് കഥകളി അരങ്ങേറിയപ്പോൾ കാണികളായി വന്ന തീർത്ഥാടകർക്കും കൗതുകമായി. കൊല്ലം മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൽ നിന്ന് 20 പേരടങ്ങുന്ന സംഘമാണ് ശബരിമലയിൽ കഥകളി അവതരിപ്പിച്ചത്. വാരണാസി മധു രചിച്ച മഹിഷീമർദ്ദനം ആട്ടക്കഥയാണ് അവതരിപ്പിച്ചത്. വാരണാസി സഹോദരൻമാർ എന്നറിയപ്പെട്ട വാരണാസി മാധവൻ നമ്പൂതിരി, വാരണാസി വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുമകനാണ് വാരണാസി മധു.
കരിവേഷത്തിൽ ഉഗ്രരൂപിയായ മഹിഷിയായി കലാമണ്ഡലം പ്രശാന്ത്, മഹിഷിയുടെ സുന്ദരി വേഷധാരിയായി മധു വാരണാസി, അയ്യപ്പനായി കലാമണ്ഡലം വിശാഖ്, മന്ത്റിയായി കലാമണ്ഡലം നിധിൻ ബാലചന്ദ്റൻ , നാരദനായും ബ്റഹ്മാവായും ഹരി മോഹൻ , ഇന്ദ്രനായി അഭിജിത് പ്റശാന്ത് എന്നിവർ വേഷമിട്ടു.
കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാമണ്ഡലം വിനീഷ് എന്നിവർ കഥകളി സംഗീതം അവതരിപ്പിച്ചു. കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവർ ചെണ്ട, ഏവൂർ മധു, കലാമണ്ഡലം അജി കൃഷ്ണൻ, കലാമണ്ഡലം ദീപക് എന്നിവർ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും ശ്റീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവൻ പിള്ള, മുകുന്ദപുരം വിനോദ്, അശോകൻ പന്മന, എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. പ്രഭാകരൻ ഉണ്ണിത്താൻ കഥകളി സംഘത്തിന്റെ മാനേജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |