പത്തനംതിട്ട : ശബരിമല തീർത്ഥാടനം തുടങ്ങി മൂന്നാഴ്ചയാകാറായിട്ടും അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്ത സർക്കാരിന്റെ അലംഭാവം ഗുരുതരമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തീർത്ഥാടകരോടുള്ള അവഗണനയ്ക്കെതിരെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ഡി.സി.സി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്ക് ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാവർഷവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തും അവലോകന യോഗം ചേരുന്നതാണ്. കൊവിഡിന് ശേഷം വലിയ തോതിൽ തീർത്ഥാടകർ വരുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം നടന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തിയില്ല.
ശബരിമലയിലേക്കുള്ള റോഡുകൾ തകർന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ല. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സിക്ക് രണ്ടുതരം ടിക്കറ്റ് നിരക്കാണ്. അയ്യപ്പഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ശ്രമം നടക്കുന്നില്ല.
ശബരിമല മാസ്റ്റർപ്ലാൻ ഏഴ് വർഷമായിട്ടും നടപ്പാക്കിയില്ല.100 കോടിയിൽ 20 കോടി മാത്രമാണ് ചെലവഴിച്ചത്. ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചില്ല. നദീസംരക്ഷണ പദ്ധതികൾ നേടിയെടുത്തത് തമിഴ്നാടും കർണാടകയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എം.എൽ.എമാരായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ്കുമാർ, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, നേതാക്കളായ അഡ്വ.കെ.ജയവർമ്മ, എസ്.വി.പ്രസന്നകുമാർ, സാമുവേൽ കിഴക്കുപുറം, അനിൽ തോമസ്, റിങ്കു ചെറിയാൻ, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |