SignIn
Kerala Kaumudi Online
Saturday, 04 May 2024 7.04 PM IST

ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പ് നിക്ഷേപമെവിടെയെന്ന ചോദ്യത്തിന് ഉത്തരമായില്ല

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിലൂടെ നേടിയെടുത്ത കോടികളെവിടെയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ സെക്രട്ടറി പ്രദീപിന്റെ ഉരുണ്ടുകളി. സംഘത്തിന്റെ പ്രസിഡന്റും ക്ളർക്കുമാണ് പണം വെട്ടിച്ചതെന്നും തട്ടിയെടുത്ത പണം എന്തുചെയ്തുവെന്ന് തനിക്ക് അറിയില്ലെന്നും ആവർത്തിച്ച പ്രദീപ് തട്ടിപ്പിൽ താൻ നിരപരാധിയാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിയത്. എന്നാൽ പ്രദീപിന്റെ കൂടി ഒത്താശയില്ലാതെ തട്ടിപ്പ് നടത്താനാകില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൊസൈറ്റിയിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയ രജിസ്റ്ററുകളും മറ്റു രേഖകളും ഇതിന് വ്യക്തമായ തെളിവാണ്. നിക്ഷേപങ്ങൾ സ്വീകരിക്കുകയും നിക്ഷേപസാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തത് പ്രദീപും കൂടി ചേർന്നാണ്. നിക്ഷേപങ്ങൾ തിരിമറി നടത്തിയ കാര്യത്തിൽ മൗനം പാലിച്ച പ്രദീപിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ നിക്ഷേപങ്ങൾ ബൈലപ്രകാരമല്ല വിനിയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെ ഇടപാടുകാരിൽ നിന്ന് പിരിച്ചെടുത്ത കോടികൾ എന്ത് ചെയ്തുവെന്നതിന് സൊസൈറ്റി ഭാരവാഹികൾ മറുപടി നൽകിയേ മതിയാകൂ. തട്ടിപ്പിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന പ്രസിഡന്റിനെ ഉടൻ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രസിഡന്റും സെക്രട്ടറിയും ഗൂഢാലോചന നടത്തി പണം എവിടെയോ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. പണമായോ ഭൂമിയായോ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ ഇവരുടെ സ്വന്തം പേരിലോ ബന്ധുക്കളുടെയോ ബിനാമികളുടെയോ പേരുകളിലോ മാറാൻ സാദ്ധ്യതയുണ്ട്. ഇത് കണ്ടെത്തുന്നതിന് ബാങ്കിംഗ് സ്ഥാപനങ്ങൾ, റവന്യൂ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെല്ലാം ക്രൈംബ്രാഞ്ച് സംഘം കത്ത് നൽകി. കൂടാതെ സൊസൈറ്റിയിൽ നിന്ന് പിടികൂടിയ കംപ്യൂട്ടർ കോടതി മുഖാന്തരം ഫോറൻസിക് പരിശോധന നടത്തി ഇതിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിക്കാനാണ് ശ്രമം. ഇത് കൂടാതെ നിക്ഷേപകരിൽ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ആദ്യകാല നിക്ഷേപകരുൾപ്പെടെ സൊസൈറ്റിയിലെ ഇടപാടുകാരിൽ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കുന്നുണ്ട്. പ്രസിഡന്റിനെയും തട്ടിപ്പിൽ അടുത്ത് ബന്ധമുണ്ടെന്ന് കരുതുന്ന ചില ഭരണ സിമിതിയംഗങ്ങളെയും ഉടൻ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.