തിരുവനന്തപുരം: വീട്ടമ്മയെ മർദിച്ച കേസിൽ പ്രതിക്കെതിരെ നടപടിയെടുക്കാതെ രണ്ടാഴ്ച ഒത്തുകളിച്ച പൊലീസ്, നീതി ലഭിക്കാത്തതിൽ മനംനൊന്ത് പരാതിക്കാരി ജീവനൊടുക്കിയതിനൊടുവിൽ പ്രതിയെ പിടികൂടി. ആക്കുളം ശിവശക്തി നഗർ കുന്നംമഹാദേവ ക്ഷേത്രത്തിന് സമീപം കളിയിൽവിള കൈലാസിൽ ജി.അശോകനെയാണ് (56) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്.
ഐ.പി.സി 148/23, 294(ബി),324,354 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. മർദ്ദനമേറ്റ ആക്കുളം തുറുവിക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്.വിജയകുമാരിയാണ് (46) കഴിഞ്ഞദിവസംആത്മഹത്യ ചെയ്തത്. വിജയകുമാരി ഈ മാസം 4ന് നൽകിയിരുന്ന പരാതിയിൽ പ്രതിയെ അറസ്റ്റുചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. പ്രതിയും പത്തോളം പേരും ചേർന്ന് വീണ്ടും ശല്യം തുടർന്നതോടെ വിജയകുമാരി 11ന് രാവിലെ വീടിന്റെ സൺഷേഡിൽ തൂങ്ങി മരിക്കുകയായിരുന്നു. അശോകനും കൂട്ടാളികളുമാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യ. വിജയകുമാരിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മകൾ എ.വി.ആദിത്യ പൊലീസിൽ പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
വിജയകുമാരിയും സമീപത്തെ ക്ഷേത്ര ഭാരവാഹികളും തമ്മിൽ ഏറെക്കാലമായി അതിർത്തി തർക്കം ഉണ്ടായിരുന്നു. 4ന് വിജയകുമാരിയെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അശോകനും കൂട്ടാളികളും ചേർന്നു മർദ്ദിച്ചെന്നാണ് പരാതി. വിജയകുമാരി പരാതി നൽകിയതിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ എതിർ പരാതിയും നൽകി. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് നിജസ്ഥിതി അന്വേഷിക്കാതെ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തത് വിജയകുമാരിയെ മാനസികമായി തളർത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. തൊട്ടടുത്ത ദിവസം ചിലർ വീടിന് മുന്നിലെത്തി അതിക്രമം നടത്തുകയും ചെയ്തു.
വിജയകുമാരി ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും സഹോദരി ആശ പറഞ്ഞു. സൺഷേഡിൽ തൂങ്ങാനായി ഉപയോഗിച്ച കസേരയോന്നും കണ്ടെത്തിയിട്ടില്ല. തറയിൽ നിന്നാൽ നല്ല പൊക്കമുള്ള ഒരാൾക്ക് പോലും കയറിടാൻ സാധിക്കാത്ത തരത്തിലാണ് സൺഷേഡെന്നും ഇവർ പറഞ്ഞു. വിജയകുമാരിയുടെ കുടുംബ ക്ഷേത്രമായിരുന്ന തുറുവിക്കൽ കുന്നംക്ഷേത്രം വർഷങ്ങൾക്ക് മുമ്പ് ദേവസ്വം ബോർഡിന് കൈമാറിയതാണ്. 10 വർഷം മുമ്പ് ഭരണസമിതിയിലെ ചിലർ വിജയകുമാരിയുടെ സ്ഥലം പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രതിയായ അശോകനും കൂട്ടാളികളും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നാണ് പരാതി. പരിസരം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനായി അതിർത്തിക്കല്ല് ഇളക്കി മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു ഒടുവിലത്തെ തർക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |