തിരുവനന്തപുരം: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബാരിക്കേഡും പൊലീസ് ബന്തവസും മതിലും ചാടിക്കടന്ന് സമരവീര്യം പ്രകടിപ്പിക്കാമെന്ന് ഇനിയാരും കരുതേണ്ട, മുഖ്യമന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റ് വളപ്പിലും ഇനി പഴുതടച്ച സുരക്ഷ. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ മുഴുവൻ സമയ സുരക്ഷാ ഇടനാഴിയുടെ നിർമ്മാണം തുടങ്ങി. നിയമസഭാ കോംപ്ളക്സിലെ എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. സാധാരണക്കാർക്ക് ഇപ്പോൾത്തന്നെ സെക്രട്ടേറിയറ്റിൽ കയറാൻ കടമ്പകളേറെയാണ്. അതിനിടയിൽ നടപ്പാക്കുന്ന പുതിയ പരിഷ്കാരം പൊതുജനത്തെ വെള്ളംകുടിപ്പിക്കുമെന്ന ആക്ഷേപമുയർന്നു.
സമരഗേറ്റിലെ ടോയ്ലെറ്റ് ബ്ലോക്കിനു സമീപത്തു നിന്ന് എം.ജി റോഡിന് അഭിമുഖമായി സൗത്ത് ഗേറ്റ് വരെ 280 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വീതിയിലാണ് സുരക്ഷാപാതയുടെ നിർമ്മാണം. സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാൻ വളപ്പിൽ പൊലീസ് വലയം തീർക്കാനും ആരെങ്കിലും അതിക്രമത്തിനൊരുമ്പെട്ടാൽ പൊലീസിന് അവിടേക്ക് പാഞ്ഞെത്താനുമാണ് പാത. സെക്രട്ടേറിയറ്റ് മതിൽക്കെട്ടിനുള്ളിൽ റോഡിലെ കാഴ്ചകൾ മറയ്ക്കുന്ന മരങ്ങളും ചെടികളും നീക്കി ഇന്റർലോക്ക് ചെയ്താണ് പാതയുടെ നിർമ്മാണം.
പാതയിൽ ഇരുവശത്തേക്കും പൊലീസിന്റെ മുഴുവൻ സമയ ഫുട് പട്രോളിംഗുണ്ടാകും. രാത്രിയിൽ വെളിച്ചത്തിനായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷാ ഇടനാഴിയിൽ സി.സി.ടി.വി നിരീക്ഷണവും സജ്ജമാക്കാക്കും. സമരഗേറ്റ്, സൗത്ത്, കന്റോൺമെന്റ് ഗേറ്റ്, വൈ.എം.സി.എ ഗേറ്റ് എന്നിവിടങ്ങളിൽ വാച്ച് ടവറും സ്ഥാപിക്കും. തറനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിൽ ഇരിപ്പിടസൗകര്യത്തോടുള്ള വാച്ച് ടവറാണ് ലക്ഷ്യമെങ്കിലും കന്റോൺമെന്റ് ഗേറ്റിലെയും വൈ.എം.സി.എ ഗേറ്റിലെയും സ്ഥലപരിമിതി ഇതിന് വെല്ലുവിളിയാണ്. നാലുവശവും സുതാര്യമായി കാണുംവിധമുള്ള വാച്ച് ടവറിൽ നൈറ്റ് വിഷൻ കാമറകളുമുണ്ടാകും. കേരള പൊലീസിന് പുറമേ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെയും സെക്രട്ടേറിയറ്റിൽ കാവലിനായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശാനുസരണമാണ് സുരക്ഷാ ഇടനാഴിയുൾപ്പെടെ കൂടുതൽ ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |