തിരുവനന്തപുരം: മൃഗശാലയിൽ ക്ഷയരോഗ ബാധ നിയന്ത്രണവിധേയമെന്ന് അധികൃതർ ആണിയിടുമ്പോഴും സ്ഥിതിഗതികൾ രൂക്ഷമെന്ന് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് പുള്ളിമാൻ കൂടി ചത്തെന്ന് റിപ്പോർട്ട്. തുടരെ വീഴ്ചകളുണ്ടായിട്ടും നടപടികളൊന്നും സ്വീകരിക്കാതെ ഇവ മറയ്‌ക്കാൻ സർക്കാരും കൂട്ടുനിൽക്കുന്നതായാണ് ആക്ഷേപം. അതേസമയം മൃഗശാലയിലെ എല്ലാ മൃഗങ്ങൾക്കും ബൂസ്റ്റർ ഡോസ് നൽകിയിരുന്നു. മാൻ വർഗത്തിനല്ലാതെ മറ്റ് മൃഗങ്ങളിൽ രോഗ ബാധയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മൃഗശാലയിൽ സ്ഥലത്തിന്റെ അപര്യാപ്തതയും ക്രമാതീതമായ വംശവർദ്ധനവുമാണ് രോഗം ബാധ ഇരട്ടികാൻ കാരണം. പ്രതിരോധത്തിനായി വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച കാര്യങ്ങളൊന്നും അധികൃതർ ഇതുരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് സൂചന. രോഗബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് മൃഗശാലയെക്കുറിച്ച് പഠിച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതി രൂപീകരിച്ചത്. സമിതി അംഗങ്ങളിന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുമായി കൂടിക്കാഴ്ച നടത്തും.
ഇനി പുതിയ പട്ടിക !
മൃഗശാലയിൽ കൂടുതൽ മൃഗങ്ങളെയെത്തിക്കാൻ പുതിയ പട്ടിക തയ്യാറാക്കിയെന്ന് അധികൃതർ പറയുമ്പോഴും മുമ്പ് തയ്യാറാക്കിയ പട്ടികകൾക്ക് എന്ത് സംഭവിച്ചെന്നതിന് ഉത്തരമില്ല.
സീബ്ര,ജിറാഫ്,സിംഹം എന്നിവയടങ്ങുന്ന പട്ടികയാണ് മൃഗസംരക്ഷണ വകുപ്പ് രൂപം നൽകിയ ഉപദേശക സമിതി പുതുതായി തയ്യാറാക്കിയത്.അഞ്ച് വർഷത്തിനിടെ ഇതു പോലെ മൂന്ന് തവണ പട്ടിക തയ്യാറാക്കിയെങ്കിലും ഒരിക്കലും മൃഗങ്ങളെത്തിയില്ല. ഏറ്റവുമൊടുവിൽ ജിറാഫ്, സീബ്ര, ഹിമാലയൻ കരടി, വെള്ളക്കരടി, സിംഹം തുടങ്ങിയവയെ എത്തിക്കാൻ തയ്യാറാക്കിയ പട്ടികയും കടലാസിലൊതുങ്ങി. പട്ടികയിന്ന് മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്ക് കൈമാറും. പുതിയ പട്ടികയ്ക്ക് കേന്ദ്ര മൃഗശാലാ അതോറിട്ടിയും അംഗീകാരം നൽകണം. പട്ടികയിലുള്ള ജിറാഫിനെയെത്തിക്കാൻ കടമ്പകളേറെയുണ്ട്. ആഫ്രിക്കയിൽ നിന്നെത്തിച്ച ജിറാഫ് നേരത്തെ മൃഗശാലയിലുണ്ടായിരുന്നു. വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണം നിലനിൽക്കെ പുതിയ പ്രഖ്യാപനവും ജലരേഖയാകുമോ എന്ന ആശങ്കയുമുണ്ട്.
കൈമാറ്റം ചെയ്യുന്നതിലും പ്രതിന്ധി
അധികമുള്ള മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിലും പ്രതിസന്ധിയുണ്ട്. മാൻ വർഗങ്ങൾ, ഹിപ്പോപൊട്ടാമസ്, കഴുതപ്പുലി, കാട്ടുപോത്ത് വിവിധ പക്ഷിയിനങ്ങൾ തുടങ്ങിയവയാണ് കൂടുതലുള്ളത്. ക്ഷയരോഗ ബാധ പടർന്നുപിടിച്ചതിനാൽ രോഗം പൂർണമായി ഭേദമായാലെ മൃഗങ്ങളെ കൈമാറ്റം ചെയ്യാനാവൂ. എങ്കിലെ മറ്റ് മൃഗശാലിയിൽ നിന്നെങ്കിലും പുതിയ മൃഗങ്ങളെ എത്തിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |