കിളിമാനൂർ: സാക്ഷരത പ്രേരക്‌മാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും വേതനത്തിന്റെ കാര്യത്തിൽ വിവേചനമെന്നും ആക്ഷേപം. ജില്ലാ സംസ്ഥാന തലങ്ങളിൽ ജോലി ചെയ്യുന്ന ഉന്നതർക്ക് കനത്ത ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുമ്പോൾ ജോലി ഭാരം അധികമുള്ള പ്രേരക് മാർക്ക് കിട്ടുന്നത് തുച്ഛമായ ദിവസ വേതനമാണ്. അതും ലഭിച്ചിട്ട് ആറു മാസമായി. ശനിയും ഞായറും പൊതു അവധി ദിവസങ്ങളിലും പ്രേരക്‌മാരുടെ വേതനം കുറവ് ചെയ്യും. ഈ നിബന്ധനയൊന്നും ജില്ലാ തലം മുകളിൽ ഉള്ളവർക്ക് ബാധകമല്ല. എല്ലാത്തരം കിഴിവുകളും കഴിഞ്ഞു തുച്ഛമായ തുക കൈയിൽ കിട്ടണമെങ്കിൽ പിന്നെയും കടമ്പകൾ ഏറെയുണ്ട്. അവകാശങ്ങൾ ചോദിച്ചു മുന്നോട്ടു വരുന്ന നിരവധി പ്രേരക്മാരെ വിവിധ ശിക്ഷണ നടപടികളിലൂടെ അധികൃതർ പീഡിപ്പിക്കുമെന്നാണ് പ്രേരക്മാർ പറയുന്നത്. നിലവിലെ രണ്ടായിരത്തോളം പ്രേരക്മാരിൽ ഭൂരിഭാഗവും 50വയസ് പിന്നിട്ട സ്ത്രീകളാണ്. ഉന്നത ബിരുദങ്ങളും 20 വർഷത്തിന് മേൽ സർവീസ് ഉള്ളവരുമാണ് പലരും.
യാത്രാപ്പടിയും സ്വന്തം
സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള കോഴ്സുകളിൽ കുറഞ്ഞത് 100 പഠിതാക്കളെ ചേർക്കണം. തുല്യതാ പഠിതാക്കളുടെ രജിസ്ട്രേഷൻ ഫീസാണ് സാക്ഷരത മിഷന്റെ തനത് ഫണ്ട്. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ വിദ്യാകേന്ദ്രത്തിലും തുടർന്നു ഫീൽഡ് വർക്കും ആണ് ചെയ്യേണ്ടത്. മലയോര മേഖലകളിൽ 13-20കിലോ മീറ്റർ വീതം ഒരു ദിവസം യാത്ര ചെയ്യേണ്ടിവരുന്നു. ഫീൽഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അതതു മാസം ജില്ലാ ഓഫീസിൽ നൽകണം. ഇതിന് കുറഞ്ഞത് 1000രൂപയെങ്കിലും ചെലവ് വരും. ഇതിനൊന്നും യാത്രപ്പടി, സ്റ്റേഷനറി ചാർജ്ജുകൾ നൽകാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |