തിരുവനന്തപുരം: ഇനി ദിവസം നാലുണ്ടെങ്കിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി പലയിടത്തും അടുപ്പുകൾ കൂട്ടിക്കഴിഞ്ഞു. വഴിയോരങ്ങളിൽ പൊങ്കാല സ്ഥലം കൂട്ടത്തോടെ 'ബുക്ക്' ചെയ്തിരിക്കുകയാണ്. ക്ഷേത്ര പരിസരത്തെ വീട്ടുമുറ്റങ്ങളിലാണ് അടുപ്പുകൾ നിരന്നത്.ഏറെയും ബന്ധുക്കൾക്കു വേണ്ടിയുള്ളത്. റോഡുവക്കുകളിലാണ് ബുക്ക്ഡ് എന്നെഴുതിയിരിക്കുന്നത്. കവടിയാറിൽ ഫുട്പാത്തിൽ ഭക്തയുടെയും സ്ഥലത്തിന്റെയും പേരെഴുതി ഒട്ടിച്ചാണ് പൊങ്കാല നിവേദ്യത്തിനുള്ള സ്ഥലം ബുക്ക് ചെയ്തിരിക്കുന്നത്.
തെരുവുകളിലെല്ലാം വൈദ്യുത ദീപാലങ്കാരങ്ങൾ നിരന്നു. എല്ലാ കവലകളിലും ഭക്തിഗാനങ്ങൾ മുഴങ്ങുന്നു.
ആറ്റുകാൽ ദേവിയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രദർശനത്തിനെത്തുന്നത്. ഇന്നലെയും മണിക്കൂറുകൾ വരിനിന്നാണ് ഭക്തർ തൊഴുതു മടങ്ങിയത്.നാരങ്ങാവിളക്ക് തെളിച്ച് പ്രാർത്ഥിക്കാനും തിരക്കുണ്ടായിരുന്നു. ഇന്നുമുതൽ തിരക്കേറും. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവിധ ക്ഷേത്രകലകൾ ആസ്വദിക്കുന്നതിനും ഭക്തർ ഇടംപിടിച്ചിരുന്നു.
ഉത്സവനാളുകളിൽ മണക്കാട് ശാസ്താവിനെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന പതിവുണ്ട്. ആറ്റുകാൽ, മണക്കാട് ക്ഷേത്രങ്ങൾക്കിടയിലെ ആചാരപരമായ ബന്ധത്തെ തുടർന്നാണ് എഴുന്നള്ളത്ത്. ആറ്റുകാൽ ഭഗവതിയുടെ സഹോദരസ്ഥാനമാണ് മണക്കാട് ശാസ്താവിനുള്ളത്. മണക്കാട് ശാസ്താക്ഷേത്രത്തിലും ഉത്സവം നടക്കുകയാണ്. ഇന്ന് വൈകിട്ട് 3.30ന് ശാസ്താവിന്റെ ആറ്റുകാലിലേക്കുള്ള പുറത്തെഴുന്നള്ളത്ത് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |