കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് നൽകിയ മോട്ടോർ ബൈക്ക് തിരികെ വാങ്ങാൻ എത്തിയവരും വർക്ക് ഷോപ്പ് നടത്തിപ്പുകാരും തമ്മിൽ സംഘർഷം. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആമണ്ടൂർ വൈപ്പിപ്പാടത്ത് ഫൈസൽ(27), അഞ്ചാംപരത്തികാട്ടിൽ എബി (32), ഓണപ്പറമ്പ് പോക്കികിലകത്ത് അനീസ് (21) എന്നിവരെ മതിലകം എസ്.എച്ച്.ഒ: എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി അഞ്ചാംപരത്തി സെന്ററിലായിരുന്നു സംഭവം. എബിയുടെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊടുങ്ങല്ലൂർ സ്വദേശി നൽകിയ മോട്ടോർ ബൈക്ക് തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് ബൈക്കുടമയും സുഹൃത്തുക്കളും വർക്ക്‌ഷോപ്പിൽ എത്തി വാക്ക് തർക്കം ഉണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് എബിയും സുഹൃത്തുക്കളും വടിവാൾ വീശി ആക്രമിക്കാൻ ഒരുങ്ങുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആക്രമികളെ പിന്തുടർന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |