തിരുവനന്തപുരം: എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ ശംഖുംമുഖം ബീച്ച് തിരിച്ചെത്തിയപ്പോൾ സന്ദർശകരെ വരവേൽക്കാൻ നൈറ്റ് ലൈഫും സജീവം. സൂര്യാസ്തമനം കാണാൻ കുടുംബസമേതം എത്തുന്നവർ മുൻപ് രാത്രി ഒൻപതിന് ശേഷം കടപ്പുറത്ത് നിൽക്കില്ലായിരുന്നു. എന്നാൽ തീരം തിരികെയെത്തിയതോടെ 24 മണിക്കൂറും ശംഖുംമുഖം ആഘോഷ ലഹരിയിലാണ്. ബീച്ച് അപ്രത്യക്ഷം ആയതിനെക്കുറിച്ച് പഠനങ്ങൾ നടന്ന് വരികയായിരുന്നു. ഇതിനിടെയാണ് തീരം തിരികെ കിട്ടിയത്.
വേനൽ അവധി തുടങ്ങിയാൽ തിരക്ക് ഇനിയും വർദ്ധിക്കും. തീരം തിരിച്ചെത്തിയതോടെ കടൽത്തീരത്തെ വിപണികളും സജീവമാണ്. സഞ്ചാരികളെ കാത്ത് വിവിധ തരം ഭക്ഷണ വിഭവങ്ങളും, അലങ്കാര വസ്തുക്കളും, കളിപ്പാട്ടങ്ങളും തീരത്തോടു ചേർന്നുള്ള ഇടവഴികളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ബീച്ചിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഓൾഡ് കോഫി ഹൗസിൽ മുമ്പത്തെക്കാൾ സന്ദശകരെത്താറുണ്ടെന്ന് ഉടമ ആനന്ദ് പറയുന്നു.
പാവക്കൂത്തും പട്ടം പറത്തലും
തീരം തിരികെ എത്തിയതോടെ രാത്രി പോലും പട്ടം പറത്താൻ കുട്ടികളും മുതിന്നവരും എത്താറുണ്ട്. കുതിര സവാരിയാണ് മറ്റൊരു ആകർഷണീയത. തീരവും പാർക്കും ചുറ്റി വരാൻ നൂറ് രൂപയാണ് ഈടാക്കുന്നത്. പാട്ടിനൊത്ത് ചലിക്കുന്ന പാവക്കളി കണ്ട് മുതിർന്നവർ ഉൾപ്പെടെ ഒരു നിമിഷം അത്ഭുതപ്പെടും. മനുഷ്യനെ പോലെ വസ്ത്രം ചെയ്ത പാവകൾക്ക് ചരട് വലിക്കുന്നത് കലാകാരൻ ശ്യാം ലാലാണ്. അവധി അല്ലാത്ത ദിവസങ്ങളിൽ പോലും വലിയ തിരക്കാണ്. വളർത്തുമൃഗങ്ങളുമായി എത്തുന്നവരും ചില്ലറയല്ല. കുട്ടികൾക്കുള്ള ടോയ് കാറുകളും സ്കൂട്ടറുകളുമാണ് മറ്റൊരു ആകർഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |