കല്ലംമ്പാറ - ഹൗസിംഗ്ബോർഡ് റോഡിൽ പൊല്ലാപ്പായി തൊണ്ടി വാഹനങ്ങൾ
നെടുമങ്ങാട്: പൊലീസും മോട്ടോർ വാഹനവകുപ്പും വിവിധ കേസുകളിലായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ തിരുവനന്തപുരം-ചെങ്കോട്ട പാതയിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.
കല്ലംമ്പാറ-ഹൗസിംഗ്ബോർഡ് റോഡിലാണ് വാഹനങ്ങൾ കൊണ്ടിട്ട് യാത്രാതടസ്സം സൃഷ്‌ടിച്ചിരിക്കുന്നത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലാണ് ഈ അനധികൃത പാർക്കിംഗ്.
മാസങ്ങളോളം വാഹനങ്ങൾ ഇവിടെ കിടക്കുന്നതിനാൽ ഇഴജന്തുക്കളും തെരുവ് നായ്ക്കളും വാഹനങ്ങൾക്കുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. യാത്രക്കാരിൽ പലർക്കും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കടിയേറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ ജെ.സി.ബി വരെ പാർക്ക് ചെയ്തിരിക്കുന്നു. മുമ്പ് രാത്രിയിൽ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ വാഹനങ്ങളിൽനിന്ന് വിലകൂടിയ സ്പെയർപാർട്സുകൾ കടത്തുന്നുമുണ്ട്.
ഉത്തരവുണ്ടെങ്കിലും നടപ്പാവുന്നില്ല
മുൻപ് പഴയ താലൂക്ക് ഓഫീസിന് സമീപം പാർക്കുചെയ്തിരുന്ന വാഹനങ്ങളാണ് കല്ലംമ്പാറയ്ക്ക് സമീപം കൊണ്ടുവന്ന് കൂട്ടിയിട്ടിരിക്കുന്നത്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവുപ്രകാരം സ്റ്റേഷൻ പരിസരങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന റോഡുകൾക്ക് ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ മാറ്റണമെന്ന ഉത്തരവുണ്ടെങ്കിലും നടപ്പിലാകാത്ത സ്ഥിതിയാണ്.
വാഹനക്കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നതിനാൽ വിധിവരാതെ വാഹനങ്ങൾ ഉടമയ്ക്ക് നൽകാനാകില്ല. വിധി വരുമ്പോഴേക്കും വാഹനങ്ങൾ നശിച്ചുപോയിട്ടുണ്ടാകും.ഇത്തരം വാഹനങ്ങൾ ഇരുമ്പുവിലയ്ക്ക് ലേലം ചെയ്‌തൊഴിവാക്കാൻ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നെടുമങ്ങാട് ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.