തിരുവനന്തപുരം: തീരദേശ പട്ടയ വിതരണത്തിന് സർക്കാരിന്റെ വിവേചനാധികാരം അനുസരിച്ചുള്ള ഉത്തരവ് കൂടി ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും റവന്യു മന്ത്റി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. എം.വിൻസെന്റിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്റി.
കോവളം മണ്ഡലത്തിൽ ലഭിച്ച ഭൂപതിവ് അപേക്ഷകളിൽ കരുംകുളം വില്ലേജിൽ 405 അപേക്ഷകളും പൂവാറിൽ 54 എണ്ണവും കോട്ടുകാലിൽ പത്തും നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കരുംകുളം, കോട്ടുകാൽ എന്നീ വില്ലേജ് ഓഫീസിൽ നിന്ന് പതിവ് റെക്കാഡുകൾ തയ്യാറാക്കി ലഭിക്കാനുള്ള 349 അപേക്ഷകളിലും കോട്ടുകാൽ, കരുംകുളം, വിഴിഞ്ഞം വില്ലേജുകളിലായി സർവേ സബ്ഡിവിഷൻ സ്‌കെച്ച് തയ്യാറാക്കുന്നതിനായി ശേഷിക്കുന്ന 144 ഫയലുകളിലും അടിയന്തരമായി നടപടി സ്വീകരിക്കും.
ഇതിന് സർവേയർമാരെയും ബന്ധപ്പെട്ട വില്ലേജിലെ ജീവനക്കാരെയും ഉൾപ്പെടുത്തി 4 പേരുടെ ടീം രൂപീകരിച്ചു. ടീമിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തി പട്ടയഫയലുകൾ വേഗത്തിൽ തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകും. കരുംകുളം, കോട്ടുകാൽ, പൂവാർ വില്ലേജുകളിൽ അൺസർവേയ്ഡ് ലാൻഡിൽ താമസിക്കുന്നവരുടെ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ചർച്ചചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |