പാറശാല: ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ വണ്ടിച്ചിറയിൽ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റും വെള്ളത്തിൽ വരച്ചവരയായി. പാറശാലയിലെ ജനങ്ങൾക്ക് തടസ്സം കൂടാതെ കുടിവെള്ളം ലഭ്യമാക്കുക, പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് വണ്ടിച്ചിറയിൽ പുതിയ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതിനായി 11 കോടി രൂപയും ചെലവായി. എന്നാൽ പദ്ധതി നടപ്പിലാക്കി മൂന്ന് വർഷം പിന്നിടുമ്പോഴും കുടിവെള്ളം പൂർണ്ണമായും ശുദ്ധീകരിക്കാതെ പഴയപടി തന്നെയാണ് വിതരണം ചെയ്യുന്നത്. നേരത്തെ ലഭിച്ച പൈപ്പ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെക്കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിച്ചത്. കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് നീളെ പൈപ്പുകൾ സ്ഥാപിച്ചു. എന്നിട്ടും വെള്ളം വിതരണം ചെയ്യുന്നത് പഴയ പൈപ്പിൽക്കൂടിത്തന്നെ. പുതിയ പൈപ്പിലേക്ക് കണക്ഷനുകൾ മാറ്റി സ്ഥാപിക്കാത്തത് കാരണം പുതിയവ ഇപ്പോഴും ഉപയോഗ ശൂന്യമായിത്തന്നെ തുടരുകയാണ്. കാലപ്പഴക്കം ചെന്ന പൈപ്പിലൂടെ വെള്ളം കടത്തിവിടുമ്പോൾ പൈപ്പ് പൊട്ടുന്നതും പതിവാണ്.
** പുതിയ ശുദ്ധീകരണ പ്ലാന്റിന് ചെലവായത്.... 11 കോടി
** ഓരോ തവണയും പൈപ്പ് പൊട്ടലിന് ശേഷം മൂന്ന് ദിവസം കൊണ്ടാണ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നത്. ഇതിനിടയിൽ പൊട്ടിയ ഭാഗം കൊണ്ട് ചെളിവെള്ളം പൈപ്പിൽ കയറും പിന്നീട് ഈ വെള്ളമാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. പൈപ്പ് പൊട്ടലിന്റെ പേരിൽ ലക്ഷക്കണക്കിന് തുകയാണ് ഓരോ മാസവും വാട്ടർ അതോറിട്ടി അധികൃതർ ചെലവാക്കുന്നത്
** ജലവിതരണം പഴയപടി
അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ, മോട്ടോർ കേടാകൽ, ടാങ്കിൽ നിറയ്ക്കുന്നതിനായി വെള്ളം കെട്ടിനിറുത്തിട്ടുള്ള കുളങ്ങളുടെ ചോർച്ചകൾ ഇല്ലാതാക്കുക, കുളങ്ങളുടെ ആഴം കൂട്ടുക തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും പ്ലാന്റിന്റെ നിർമ്മാണത്തോടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിതരണത്തിനായി ആവശ്യമുള്ള വെള്ളം പ്ലാന്റിലൂടെ ലഭ്യമാകാത്തതു കാരണം ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെള്ളം പഴയപടി ഒരേ ടാങ്കിൽ എത്തിച്ചശേഷമാണ് ഇപ്പോഴും വിതരണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |