തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കാൻ കൗണ്ട് ഡൗൺ തുടങ്ങി സംസ്ഥാന സർക്കാർ. തുറമുഖത്തിന് വേണ്ടി അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട 90 ശതമാനം സ്ഥലവും ഏറ്റെടുത്ത് നൽകി. ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പ് തിരക്കിട്ട നീക്കമാണ് നടത്തുന്നത്. തുറമുഖത്തേക്കുളള റെയിൽ കണക്‌ടിവിറ്റിയുടെ കടലാസ് ജോലികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കി. തുടർനടപടികൾക്കായി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഈ മാസം 26ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൂടിക്കാഴ്‌ച നടത്തും. 24ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയുമായും ഡൽഹിയിൽ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, ഇൻഷ്വറൻസ് ഉൾപ്പെടെയുളള നടപടികളും അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനിയുടെ (വിസിൽ) പ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
സ്ഥാനമൊഴിയും മുമ്പ് തുറമുഖം തുറക്കണമെന്ന് ആഗ്രഹം: മന്ത്രി
താൻ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് വിഴിഞ്ഞം തുറമുഖത്ത് കപ്പലടുക്കണമെന്നാണ് ആഗ്രഹമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കേരളകൗമുദിയോട് പറഞ്ഞു. 3100 മീറ്റർ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. 850 മീറ്ററാണ് ഇനി പൂർത്തീകരിക്കേണ്ടത്. 2023 ഒക്‌ടോബറിൽ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ വിഴിഞ്ഞത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 24,000 ടി.യു( ട്വന്റി ഫൂട്ട് ഇക്വിവിലന്റ് യൂണിറ്റ്) ശേഷിയുളള കപ്പലാകും വിഴിഞ്ഞത്ത് എത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
ഇനി വേണ്ടത് 50 ലക്ഷം മെട്രിക് ടൺ കല്ല്
80 ലക്ഷം മെട്രിക് ടൺ കല്ലുകളാണ് തുറമുഖത്തിന്റെ പുലിമുട്ട് നിർമാണത്തിന് ആവശ്യം. 30 ലക്ഷം മെട്രിക് ടൺ കല്ല് ഇതിനോടകം എത്തിച്ചിട്ടുണ്ട്. അതിൽ 12 ലക്ഷം മെട്രിക് ടൺ കടലിൽ നിക്ഷേപിച്ചു. 18 മെട്രിക് ടൺ പദ്ധതി പ്രദേശത്ത് സംഭരിച്ചിട്ടുണ്ട്. ഇവ കടലിൽ നിക്ഷേപിക്കുന്നതിനായി 5 ബാർജുകളാണ് വിഴിഞ്ഞത്തുള്ളത്. ബാക്കി 50 ലക്ഷം മെട്രിക് ടൺ കല്ല് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കും. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചകൾ പുരോഗമിക്കുകയാണ്. 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം അടുത്തമാസം നടത്തും. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്‌സും സെപ്‌തംബറിൽ വർക്‌ഷോപ്പിന്റെ എല്ലാ കെട്ടിടങ്ങളും പൂർത്തിയാകും. 2023 ഒക്ടോബറിൽ ബർത്തിന്റെ പ്രവർത്തനവും പൂർണമാകും.
"തുറമുഖ നിർമ്മാണത്തിൽ അദാനി ഗ്രൂപ്പിന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അത് പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ടീം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥതിക്കും മുൻതൂക്കം നൽകുന്ന നടപടികളാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്."
അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |