ഭൂമി ഏറ്റെടുക്കലിന്റെ അതിർത്തിക്കല്ല് സ്ഥാപിക്കൽ നാളെ
തിരുവനന്തപുരം: പേരൂർക്കടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന സ്വപ്‌ന പദ്ധതിയായ പേരൂർക്കട ഫ്ളൈഓവർ യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായുള്ള അതിർത്തിക്കല്ല് സ്ഥാപിക്കലിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
സ്ഥലമേറ്റെടുക്കുന്നതിനുള്ള റവന്യു നടപടികളുടെ ഭാഗമായി 6 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അതിർത്തിക്കല്ല് സ്ഥാപിച്ച് നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് ജംഗ്ഷനിലെത്തുന്നത്. നെടുമങ്ങാട് ഭാഗത്തു നിന്ന് നഗരത്തിലേക്കും തിരിച്ചും അമിതവേഗതയിൽ വരുന്ന വാഹനങ്ങളൊക്കെ കുരുക്കിലാകുന്നത് പേരൂർക്കട ജംഗ്ഷനിലാണ്. 2002 മുതൽ പേരൂർക്കടയിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 2016 -17 ലെ ബഡ്‌ജറ്റിലാണ് അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പണം വകയിരുത്തിയത്.
പദ്ധതിക്കായി നിയോഗിച്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ
കേരള നടത്തിയ വിശദപരിശോധനയിൽ പൈപ്പ്ലെെനുകളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ അണ്ടർപ്പാസ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്ളൈഓവർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏറ്റവും കുറച്ച് വ്യാപാര സ്ഥാപനങ്ങളെയും വാസഗൃഹങ്ങളെയും ബാധിക്കുന്ന രീതിയിലാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. 25 വ്യാപാര സ്ഥാപങ്ങളെ മാത്രമാണ് ബാധിക്കുക. ഏകദേശം നാല് ഏക്കർ ഭൂമിയാണ് ഫ്ളൈഓവർ നിർമാണത്തിനായി ഏറ്റെടുക്കേണ്ടിവരുന്നത് രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. പേരൂർക്കട ലൂർദ് പള്ളിക്ക് സമീപത്തു നിന്ന് ആരംഭിച്ച് വഴയില സെന്റ് ജൂഡ് പള്ളിക്ക് സമീപം അവസാനിക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്ക്കാണ് നിർമാണച്ചുമതല.
874 മീറ്റർ നീളം
ആകെ ചെലവ് - 106.76 കോടി (കിഫ്‌ബി ഫണ്ട്)
ഫ്ലൈഓവർ നിർമ്മാണം - 55.42 കോടി
സ്ഥലമേറ്റെടുപ്പ് - 43.39 കോടി
പ്രാരംഭ ചെലവ്, ട്രീ പ്ലാൻഡിംഗ് - 7.95 കോടി
പദ്ധതി ഇങ്ങനെ
---------------------------------------
2018 ജനുവരി 11നാണ് അണ്ടർപ്പാസ് അപ്രായോഗികമാണെന്നും ഇതിന് പകരം രണ്ടുവരി ഫ്ലൈ ഓവറിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചത്. രണ്ടുവരി ഫ്ലൈ ഓവറിനായി 30.7.18ന് വിശദമായ പദ്ധതിരേഖ 104 കോടി രൂപയുടെ എസ്റ്രിമേറ്ര് സഹിതം കിഫ്ബിയിൽ ആർ.ബി.ഡി.സി.കെ അപ്‌ലോഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |