തിരുവനന്തപുരം; നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി ഹോപ് ഓൺ ഹോപ് ഒഫ് മാതൃകയിലുള്ള സിറ്റി സർക്കുലർ സർവീസിന് തുടക്കമായി. സെൻട്രൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10-15 മിനിട്ട് ഇടവേളകളിൽ തുടർച്ചയായി ബസുകൾ ഓടിക്കുന്നതാണ് സംവിധാനം. നഗരയാത്രികർക്ക് സൗകര്യപ്രദമായ വിധത്തിലാണ് സർവീസുകൾ ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഭാവിയിൽ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സിറ്റി സർക്കുലർ ബസുകളിൽ 50 രൂപയ്ക്ക് 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഗുഡ് ഡേ ടിക്കറ്റ് ഗതാഗതമന്ത്രി പുറത്തിറക്കി. ഈ ഗുഡ് ഡേ ടിക്കറ്റ് ഉപയോഗിച്ച് ഏത് ബസിലും എത്ര പ്രാവശ്യവും യാത്ര ചെയ്യാനാകും.
കെ.എസ്.ആർ.ടി.സിയുടെ പുതിയ ടിക്കറ്റ് മെഷീനുകളുടെ വിതരണവും കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, സിറ്റി സർക്കുലറിന്റെ ബുക്ക്‌ലെറ്റ്, മാപ്പ് എന്നിവയുടെ പ്രകാശനവും നടന്നു. ട്രാവൽ കാർഡുകളുടെ പ്രകാശനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഭിന്നശേഷിക്കാർക്ക് സൗജന്യയാത്ര ഒരുക്കുന്നതിന് നിംസ് മെഡിസിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖയും നിംസ് എം.ഡി ഫൈസൽഖാന് മന്ത്രി കൈമാറി. കെ.എസ്.ആർ.ടി.സി സി എം.ഡി ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ ഹരികൃഷ്ണൻ, കേരള ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |