പാറശാല: മഴ പെയ്താൽ വ്ലാത്തങ്കര വെള്ളക്കെട്ടിലാവും. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വ്ലാത്തങ്കരയും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിൽ അകപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. തുടർച്ചയായി പെയ്യുന്ന മഴയിൽ ഒരു തുള്ളി വെള്ളം പോലും ഒഴുകിപ്പോകാനാതെ അവിടെ തന്നെ കെട്ടിക്കിടക്കുന്നതാണ് ഈ പ്രദേശത്തെ ദുരവസ്ഥയ്ക്ക് കാരണം.
കനത്ത മഴയിൽ ഇവിടത്തെ ഒരു വീട് പൂർണമായി തകരുകയും നിരവധി വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഇലട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണും മരങ്ങൾ കടപുഴകിയും അപകടങ്ങൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ വ്ലാത്താങ്കര, വ്ലാത്താങ്കര കിഴക്ക്, ചെങ്കൽ, നൊച്ചിയൂർ വാർഡുകളിലെ 33 ഓളം വീടുകളാണ് അപകടഭീഷണി നേരിടുന്നത്.
അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപ്പെട്ട് വ്ലാത്താങ്കരയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാത്തപക്ഷം സമരവുമായി എത്തുമെന്ന് നാട്ടുകാർ അറിയിച്ചു.
കഴിഞ്ഞ മഴയിൽ വെള്ളക്കെട്ട്
ഭീഷണിയിലായത് 33 കുടുംബങ്ങൾ
മഴയെ പേടിച്ച്
ചെറിയ മഴ പെയ്താൽ തന്നെ പ്രദേശം വെള്ളക്കെട്ടിലാകുന്നതും പ്രദേശവാസികളായ നാന്നൂറോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുന്നതും ഇവിടെ പതിവാണ്.
ക്യാമ്പ് തന്നെ ശരണം
കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതമാർഗം. അതുകൊണ്ടുതന്നെ അവരവരുടെ ആടുമാടുകളെയും കോഴികളെയും കൂട്ടിവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്താൻ.
കൊതുക് പെരുകുന്നു
മഴ മാറിയാലും മാസങ്ങളോളം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകൾക്ക് സമീപത്തും പറമ്പുകളിലും കൊതുകൾ പെറ്റുപെരുകുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്.
കൈയേറ്റം വെള്ളക്കെട്ടിന് കാരണം
ഉരുവച്ച മുതൽ കുട്ടം വരെ പുറംപോക്കിലുണ്ടായിരുന്ന നീർച്ചാലുകൾ സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തി മതിലുകൾ നിർമ്മിച്ചതും, നെയ്യാറിന് കുറുകെ കടന്ന് പോകുന്ന ബൈപാസിന്റെ അശാസ്ത്രിയ നിർമ്മാണവുമാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് പ്രധാന കാരണം. അടിയന്തരമായി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നീർച്ചാലുകൾ പുനർ നിർമ്മിക്കാത്ത പക്ഷം വ്ലാത്താങ്കരയിലെ നാനൂറോളം കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |