വിഴിഞ്ഞം: പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി വിഴിഞ്ഞത്ത് പുതിയ പ്ളാന്റ് വരുന്നു. നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പ്ളാന്റിലെത്തിച്ച് സംസ്കരിച്ച് റോഡ് ടാറിംഗിനായി ഉപയോഗിക്കാനാണ് പദ്ധതി. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്റർ (എം.ആർ.എഫ്) എന്ന പേരിലാണ് പ്ളാന്റ് ആരംഭിക്കുന്നത്. ക്ലീൻ കേരള മിഷന്റെ ഭാഗമായാണ് പദ്ധതി. വിഴിഞ്ഞത്ത് നിർമ്മിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന് അനുബന്ധമായാണ് പ്ളാന്റ് സ്ഥാപിക്കുന്നത്
അദാനി ഫൗണ്ടേഷനും വിസിൽ കമ്പനിയും ചേർന്നാണ് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നത്. ഇവർ കെട്ടിടം നിർമ്മിച്ച് നഗരസഭയ്ക്ക് കൈമാറും. ഇവിടെ ശുചിത്വമിഷൻ യന്ത്രങ്ങൾ സ്ഥാപിക്കും. നഗരസഭയുടെ ഹരിത കർമസേനാഗംങ്ങളാണ് വാർഡുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്ളാന്റിൽ എത്തിക്കുന്നത്. ലോഡുമായി വാഹനങ്ങൾക്ക് വന്നുപോകുന്നതിനുള്ള സൗകര്യം, സോർട്ടിംഗ്-പായ്ക്കിംഗ് ഏരിയകൾ എന്നിവയും ഇവിടെയുണ്ടാകും.
കെട്ടിടം 3500 ചതുരശ്ര അടി
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപത്ത് ഹാർബർ എൻജിനീയറിംഗ് വകുപ്പ് നഗരസഭയ്ക്ക് നൽകുന്ന 15 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നത്. 90 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഇതിൽ 70 ലക്ഷം രൂപ കെട്ടിനിർമ്മാണത്തിനും 20 ലക്ഷം രൂപ പ്ളാന്റ് സ്ഥാപിക്കുന്നതിനുമാണ്. 45 ലക്ഷം രൂപ അദാനി കമ്പനിയും 45 ലക്ഷം രൂപ വിസിൽ കമ്പനിയുമാണ് നൽകുന്നത്.
നിർമ്മാണച്ചെലവ് - 90 ലക്ഷം രൂപ
സ്വപ്ന പദ്ധതി
ദിവസവും ഒരു ടൺ പ്ലാസ്റ്റിക് പൊടിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്ളാന്റിന്റെ നിർമ്മാണം. പ്രാദേശികവാസികളായ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് മികച്ച വരുമാനവും ഇതിലൂടെ ലഭിക്കും.
ശേഖരിക്കുന്ന പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയ ശേഷം പ്ലാന്റിലൂടെ കടത്തി വിട്ട് കല്ലും കുപ്പി ചില്ലുകളുമടക്കമുള്ളവ നീക്കും. ശേഷം 6 മൈക്രാണിന് താഴെയുള്ള പ്ലാസ്റ്റിക്ക് പൊടി രൂപത്തിലാക്കിയും മറ്റുള്ളവ അല്ലാതെയും വിൽക്കും.
ദിനംപ്രതി പൊടിയാക്കുക - 1 ടൺ പ്ലാസ്റ്റിക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |