തിരുവനന്തപുരം: തിരക്ക് കൂടിയ സമയത്ത് നഗരത്തിലെ പ്രധാനവീഥികളിലൂടെ സ്വകാര്യ വാഹനം ഓടിക്കുന്നതിന് പ്രത്യേകം ഫീസ് ഇടാക്കണമെന്ന ശുപാർശുമായി നഗരസഭയുടെ 2040ലെ കരട് മാസ‌്റ്റർ പ്ളാൻ. 1975ൽ സിംഗപ്പൂരിൽ നടപ്പാക്കിയ നിർദ്ദേശമാണ് നഗരസഭയും മുന്നോട്ടുവച്ചത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് ആശ്വാസം നൽകുകയും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ഇത്തരമൊരു നിർദ്ദേശത്തിന് പിന്നിലെ ലക്ഷ്യം.
സിംഗപ്പൂരിനെ കൂടാതെ ലണ്ടൻ, സ്റ്റോക്ക്ഹോം, മിലൻ, റോം എന്നിവിടങ്ങളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തി വിജയം കണ്ടതാണ്. ഫീസ് സംവിധാനം ഏർപ്പെടുത്തുന്നത് ഗതാഗതത്തിരക്ക് കുറയ്‌ക്കുന്നതിനും യാത്രാസമയം ലാഭിക്കുന്നതിനും ഇടയാക്കുമെന്ന് ഏഷ്യൻ വികസന ബാങ്കിന്റെ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും സ്ഥായിയായ ഗതാഗതസംവിധാനം രൂപപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും പഠനത്തിൽ പറയുന്നു.
വേഗത 25 കിലോമീറ്റർ
മാസ്‌റ്റർ പ്ളാനിലെ പഠന റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ വേഗപരിധി തിരക്കേറിയ സമയത്ത് മണിക്കൂറിൽ 25 കിലോമീറ്റർ മാത്രമാണ്. ഇത് തെളിയിക്കുന്നത് നഗരത്തിലെ ഗതാഗത സാഹചര്യങ്ങൾ സാധാരണയെക്കാളും താഴെയാണെന്നാണ്. തിരഞ്ഞെടുക്കപ്പെട്ട സ്ക്രീൻ ലൈനുകളിലും കവലകളിലും റോഡുകളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്, ഗതാഗത സംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 52 പ്രധാന കവലകളിൽ രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടം ജംഗ്ഷനാണ് ഇതിൽ ഏറ്രവും മുന്നിൽ. ഇവിടെ 10,000 പാസഞ്ചർ കാർ യൂണിറ്റുകളാണ് തിരക്കേറിയ സമയത്ത് കടന്നുപോകുന്നത്. കേശവദാസപുരമാണ് (9000 നും 10,000 ഇടയിൽ) തൊട്ടുപിന്നിൽ.
വെല്ലുവിളി
നഗരത്തിൽ ഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന് വെല്ലുവിളികളുമുണ്ട്. യാത്രക്കാരുടെ എതിർപ്പാണ് ഇതിൽ പ്രധാനം. സിംഗപ്പൂരിൽ ആദ്യം റീജിയണൽ പാസുകളാണ് നൽകിയത്. ബസുകൾക്കും ഉയർന്ന വാഹകശേഷിയുള്ള കാറുകൾക്കും ഒഴികെയായിരുന്നു ഇത്. എന്നാൽ, 1998ൽ ഈ പാസ് സംവിധാനം ഇലക്ട്രോണിക് രീതിയിലാക്കി. തുടർന്ന് സ്‌മാർട്ട് കാർഡ് വഴി ഫീസ് അടയ്‌ക്കാൻ സംവിധാനമൊരുക്കി. എന്നാൽ, തലസ്ഥാന നഗരത്തിൽ ഇത്തരമൊരു സംവിധാനം സാങ്കേതികമായും യുക്തിപരമായും വെല്ലുവിളികൾ നിറഞ്ഞതാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |