പാലോട്: പാലോട് ഫോറസ്റ്റ് റേഞ്ചിലെ മണച്ചാലിൽ നടന്ന വൈഡൂര്യഖനനത്തെ കുറിച്ചുള്ള അന്വേഷണം ഇഴയുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ മാറ്റി നിയമിച്ചതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തര ഉത്തരവു മുഖേനയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെങ്കിലും സുഗമമായ ഭരണ നടത്തിപ്പിനു വേണ്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡിസംബർ എട്ടിനാണ് നേരത്തെയും വൈഡൂര്യ ഖനനത്തിന് കുപ്രസിദ്ധി നേടിയ പൊന്മുടിമലയുടെ താഴ്വാരത്തിൽ വീണ്ടും ഖനനം സ്ഥിരീകരിച്ചത്. മുൻപ് മൺവെട്ടിയും പിക്കാസും ഉപയോഗിച്ച് നടന്നിരുന്ന ഖനനം ഇത്തവണ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. തുടക്കത്തിൽ സംഭവം നിഷേധിച്ച വനംവകുപ്പ് അധികൃതർ പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററും 43 ടിൻപശയും വലിയചുറ്റികകൾ, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകൾ, കമ്പിപ്പാര, ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയും കണ്ടെത്തി. ഇതിന്റെ തുടരന്വേഷണമാണ് എങ്ങുമെത്താതെ കിടക്കുന്നത്.
ദുരൂഹതകളേറെ
മങ്കയം ചെക്ക് പോസ്റ്റിലെ പരിശോധനയും ബ്രൈമൂറിലെ ചെക്കിംഗ് പോയിന്റും കടന്നാണ് ഖനനസംഘം മണച്ചാലിൽ എത്തിയതെങ്കിൽ വനം വകുപ്പ് ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചതായി സംശയം ഉയർന്നിരുന്നു.
ബ്രിട്ടീഷുകാർ സ്ഥാപിച്ചു എന്നുകരുതുന്ന ഒരു ശാസ്താക്ഷേത്രവും ഇവിടെയുണ്ട്. ഇവിടത്തെ പൂജാരിക്ക് ബ്രൈമൂറിൽ നിന്ന് ക്ഷേത്രത്തിലെത്താൻ 6 കിലോമീറ്ററോളം നടക്കണം. ഇദ്ദേഹവും വനംവകുപ്പിന്റെ ക്യാമ്പ് ഷെഡിൽ എത്തി ഇവിടത്തെ രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ക്ഷേത്ര പൂജ ചെയ്യാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് യാതൊരു പരിശോധനയും കൂടാതെ ഇരുപത് ദിവസത്തോളം ഖനനം നടന്നത്.
തുമ്പില്ലാതെ അന്വേഷണസംഘം
സംഭവവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്ക് എത്താൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മൃഗവേട്ടയും, വൈഡൂര്യഖനനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുമ്പേ മണച്ചാൽ വനമേഖല കുപ്രസിദ്ധമാണ്. ഈ കേസുകളിൽ പ്രതിയായവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.
മന്ത്രിക്ക് എം.എൽ.എയുടെ നിവേദനം
ഖനനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇഴയുന്നതായുള്ള
പരാതിയെ തുടർന്ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.കെ.മുരളി എം.എൽ.എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. വൈഡൂര്യഖനനം നടന്ന സ്ഥലം എം.എൽ.എയും സംഘവും സന്ദർശിച്ചിരുന്നു.
കൂടാതെ പെരിങ്ങമ്മല സെക്ഷനു കീഴിൽ കഴിഞ്ഞ മൂന്നുവർഷമായി നടന്നുവരുന്ന ജണ്ട നിർമ്മാണം, സോളാർ വേലി സ്ഥാപിക്കൽ തുടങ്ങിയവയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |