തിരുവനന്തപുരം: നല്ല മൊരിഞ്ഞ ദോശയിലേക്ക് ഒരല്പം സാമ്പാറും ചമ്മന്തിയും രസവടയും പപ്പടവും ഭംഗിക്കൊരു ഓംലെറ്റും വച്ചാൽ തട്ടുകട ഫുഡ് റെഡിയായി. എന്നാൽ ഈ ദോശ കൂട്ടിലേക്ക് ഉള്ളിച്ചമന്തിയും ഓറഞ്ച് ചമ്മന്തിയും പുളിയുപ്പ് ചമ്മന്തിയും ഇഞ്ചിച്ചമന്തിയും പച്ചച്ചമന്തിയുമൊക്കെ വച്ചാലോ... അതെന്ത് കോംബിനേഷൻ എന്നാലോചിക്കണ്ട. ഈ കിടിലൻ കോംബിനേഷനാണ് വട്ടിയൂർക്കാവ് കാവല്ലൂരിലെ സന്തോഷിന്റെ തട്ടുകടയുടെ പ്രത്യേകത. പതിമ്മൂന്ന് തരം ചമ്മന്തികളാണ് ഈ തട്ടുകടയിലുള്ളത്. രാവിലെ ഇഡ്ഡലിയും ദോശയുമുണ്ടെങ്കിലും വൈകിട്ട് ദോശ മാത്രമേയുള്ളൂ.
കാറ്ററിംഗിൽ നിന്ന് തട്ടുകടയിലേക്ക്
പ്രണവ് കാറ്ററിംഗ്സ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയായിരുന്ന കാവല്ലൂർ കെ.ടി നഗർ വിനോദ് നിവാസിൽ സന്തോഷ്. കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് വീടിനടുത്തുതന്നെ തട്ടുകട നടത്താൻ ആരംഭിച്ചത്. കാവല്ലൂരിൽ തന്നെ ചെറിയൊരു വണ്ടിയൊരുക്കി തട്ടുകട തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവം ക്ളിക്കായി. സവാളയും മുളകും ഉപ്പും ചേർത്ത മുളകുചമ്മന്തിയാണ് ദോശയ്ക്ക് കൂട്ടായി ആദ്യമെത്തിയ സ്പെഷ്യൽ. മറ്റുള്ളവ പിന്നാലെ കൂടുകയായിരുന്നു. സ്പെഷ്യൽ തോരനാണ് മറ്റൊരു പ്രത്യേകത. ഗ്രീൻപീസ് വച്ചുവരെ ഒരു ദോശയ്ക്ക് ആറു രൂപയാണ് വില. ന്യായമായ വിലയായതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയാണ്. പല തട്ടുകടകളും നോൺവെജിനു പിന്നാലെ പായുമ്പോൾ സന്തോഷ് കസ്റ്റമേഴ്സിനെ കൈയിലെടുത്തത് പൂർണമായും വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയാണ്. ഞായറാഴ്ചയായാൽ സ്പെഷ്യൽ കൂട്ടുകറിയുമുണ്ട്. പപ്പടവും ഓംലെറ്റും രസവടയുമൊക്കെ ദോശയുടെ സഹായിയായി ഇവിടെയുണ്ട്. ചമ്മന്തികളൊക്കെ വീട്ടിൽ തന്നെയാണ് തയാറാക്കുന്നത് എന്നതിനാൽ സ്വാദും ഏറെയാണ്. സന്തോഷിന് സഹായിയായി ഭാര്യ രാധികയും മകൻ പ്രണവും ഒപ്പമുണ്ട്. തട്ടുകടയിൽ തിരക്കേറിയെങ്കിലും തന്റെ കാറ്ററിംഗ് ജോലിയും ഒപ്പം കൊണ്ടുപോകാനാണ് സന്തോഷിന് താത്പര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |