തട്ടിപ്പ് തടയാനുള്ള പദ്ധതികൾ വാക്കിലൊതുങ്ങി
തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നിലച്ച മട്ടിൽ. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയപ്പോൾ തുടരന്വേഷണത്തിന് പൊലീസ് മുതിരുന്നില്ലെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണത്തിൽ 1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാൽ ഇതിലുമധികം തുകയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് ഇത് കണ്ടെത്താനാകാത്തത് എന്നാണ് ആക്ഷേപം. 10 പദ്ധതികൾക്കുള്ള ആനുകൂല്യങ്ങളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടുതൽ തട്ടിപ്പ് നടന്നത് പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ്. അപേക്ഷകളില്ലാതെയും, വ്യാജ അപേക്ഷ വഴിയും, തട്ടിപ്പ് നടത്തുവരുടെ സ്വന്തം അക്കൗണ്ട് നമ്പർ വഴിയുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. പട്ടികജാതി ഓഫീസിലെ ക്ളാർക്കും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ യു. രാഹുലിനെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം വേണ്ടവിധത്തിൽ ചോദ്യം ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 35 പേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള അന്വേഷണം നടന്നില്ല. തട്ടിപ്പ് നടത്താൻ പ്രതി ഉപയോഗിച്ച ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവ കണ്ടെത്താൻ സാധിക്കാത്തതും തിരിച്ചടിയായി. കൂടാതെ ഡി.വൈ.എഫ്.ഐ, സി.പി.എം ബന്ധമുള്ളവർ കൂടി പ്രതിപ്പട്ടികയിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണത്തിന് രാഷ്ട്രീയ സമ്മർദ്ദവും ഏറെയായിരുന്നു.
നടപ്പാക്കാൻ ഇനിയുമേറെ
പട്ടികജാതി ഫണ്ട് തട്ടിപ്പ് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി.
സോഫ്ട്‌വെയർ മറയാക്കി തട്ടിപ്പ്
ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബിംസ് സോഫ്ട്‌വെയറിൽ ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ലിസ്റ്റിൽ പറയുന്ന ഗുണഭോക്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണോ പണം പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. ഇത് മറയാക്കിയാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നാണ് ആരോപണം. ഇത് തടയാനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ല.
ഏകീകരണം വാക്കിൽ മാത്രം
തദ്ദേശവകുപ്പും പട്ടികജാതി വകുപ്പും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഏകീകരിക്കണമെന്ന് 2016ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നഗരസഭയിൽ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. അത്തരത്തിൽ ഏകീകരണമുണ്ടായാൽ ലിസ്റ്റ് സുതാര്യമാകും.
നിരീക്ഷണ സമിതിയില്ല
പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമായി നഗരസഭ വഴി ചെലവഴിക്കുന്ന ഷെഡ്യൂൾ കാസ്റ്റ് പ്രമോഷൻ (എസ്.സി.പി) ഫണ്ടുകൾക്കും അനുബന്ധ കാര്യങ്ങൾക്കും നിരീക്ഷണസമിതി വേണമന്ന് ചട്ടമുണ്ട്. നഗരസഭ കൗൺസിൽ അധികാരത്തിലെത്തുമ്പോൾ തന്നെ ഇത് രൂപീകരിക്കണം എന്നാൽ ഇതുവരെ ഇത് രൂപീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |