തിരുവനന്തപുരം: രാത്രി നഗരത്തിലെത്തുന്ന വനിതകൾക്കായി വിശ്രമകേന്ദ്രം ഒരുക്കി തിരുവനന്തപുരം നഗരസഭ. നഗരം കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി ഒരു ഷോർട്ട് സ്റ്റേ ഹോം ഒരുക്കാൻ നഗരസഭ തയ്യാറെടുക്കുന്നത്. ഓവർബ്രിഡ്ജിലുള്ള കോർപ്പറേഷന്റെ ജൂബിലി ബിൽഡിംഗിലാണ് ഹോം ഒരുക്കുക. ഒരേസമയം 36 പേർക്ക് താമസിക്കാനുള്ള സൗകര്യം ഇൗ ഹോമിലുണ്ടാകും. കെട്ടിടത്തിന്റെ ഫർണിഷിംഗ് ജോലികൾ മാത്രമേ പൂർത്തിയാകാനുള്ളൂ. അതിനായുള്ള ടെൻഡർ നടപടികൾ നഗരസഭ ആരംഭിച്ചുകഴിഞ്ഞു.
നിലവിൽ തമ്പാനൂർ ബസ് ടെർമിനലിൽ ഒരു ഷോർട്ട് സ്റ്റേ ഹോം ഉണ്ട്. അതിനു പുറമേയാണ് ഓവർ ബ്രിഡ്ജിൽ കൂടി ഒരെണ്ണം സ്ഥാപിക്കാൻ നഗരസഭ തയ്യാറെടുക്കുന്നത്. മാർച്ചിനുള്ളിൽ ഹോമിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം പറഞ്ഞു. സ്ഥല - കെട്ടിട ലഭ്യത നോക്കി നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഷോർട്ട് സറ്റേ ഹോമുകൾ സ്ഥാപിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
ഹോമിലെത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യം ജൂബിലി ബിൽഡിംഗിന് താഴെ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുമായി ചേർന്ന് നടത്തുന്നതിനെക്കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ട്.
പ്രോജക്ട് തുക - 50 ലക്ഷം
അറിയിപ്പ് നൽകും
ഷോർട്ട് സ്റ്റേ ഹോമിനെക്കുറിച്ച് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതു ഇടങ്ങളിലും വാട്സാപ്പ് കൂട്ടായ്മയിലൂടെയും അറിയിപ്പ് നൽകും.
താമസം
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് മൂന്ന് ദിവസം വരെ ഹോമിൽ താമസിക്കാം. മുറികൾ എ.സി, നോൺ എ.സിയായി തരം തിരിച്ചിട്ടുണ്ട്. മുറി വാടക ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
നഗരസഭയിലുണ്ടൊരു വിശ്രമ കേന്ദ്രം
തിരുവനന്തപുരം നഗരസഭയുടെ മെയിൻ ഗേറ്റിന് തൊട്ടടുത്തായി സ്ത്രീകൾക്കായി ഒരു വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്നായിട്ടും കൊവിഡ് കാരണം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. നഗരസഭയിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനുള്ള ഇടവും മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യവും അടങ്ങിയതാണ് വിശ്രമ കേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |