തർക്കത്തിനൊടുവിൽ ജീവനെടുത്തു
തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ കഴുത്തിൽ ഷാൾമുറുക്കി കാട്ടാക്കട വീരണകാവ് സ്വദേശിയായ ഗായത്രിയെ(25) കൊലപ്പെടുത്തിയത് ബൈക്കിലെ ചുറ്റിക്കറങ്ങലിനും സത്കാരങ്ങൾക്കും ശേഷമാണെന്ന് പൊലീസ്. കേസിൽ തമ്പാനൂർ പൊലീസിന്റെ പിടിയിലായ പ്രതി പരവൂർ നെടുങ്ങോലം മുതലക്കുളത്ത് കെ.എസ്. ഭവനിൽ പ്രവീണിനെ (35) ചോദ്യം ചെയ്‌തപ്പോഴാണ് അരുംകൊലയ്ക്ക് മുമ്പും ശേഷവും നടന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
ഗായത്രിയുമായുള്ള പ്രണയം കുടുംബബന്ധം തകരാനും ജോലി സ്ഥലത്തുണ്ടായ മാനക്കേടിനും ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയാനും കാരണമായതിൽ ദിവസങ്ങളായി പ്രവീൺ അസ്വസ്ഥനായിരുന്നു. തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുന്നോടിയായി ഗായത്രിയെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പ്രണയബന്ധത്തിൽ നിന്ന് പിന്മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിനായി തമ്പാനൂരിൽ സ്ഥിരമായി തമ്പടിക്കാറുള്ള ഹോട്ടലിൽ മുറിയെടുത്തശേഷം ബൈക്കിൽ കാട്ടാക്കടയെത്തിയ പ്രവീൺ അവിടെ നിന്ന് ഗായത്രിയുമായി നഗരത്തിലേക്ക് തിരിച്ചു.
യാത്രയ്ക്കിടെ വഴിമദ്ധ്യേയുള്ള ഒരു ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. വീട്ടിൽ നിന്ന് ആഹാരം കഴിച്ചതിനാൽ ഊണ് കഴിക്കാൻ ഗായത്രി വിസമ്മതിച്ചെങ്കിലും പ്രവീണിന്റെ നിർബന്ധത്തിന് വഴങ്ങി ഗായത്രി തനിക്ക് ഇഷ്ടപ്പെട്ട ചോക്കോബാറും കൂൾഡ്രിഗ്സും കഴിച്ചു. ഭക്ഷണത്തിനുശേഷം ചിരിച്ചുല്ലസിച്ചാണ് ഇരുവരും നഗരത്തിലെ ഹോട്ടലിലെത്തിയത്. ഹോട്ടൽ മുറിയിൽ രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് സ്ഥലംമാറ്റം ലഭിച്ച തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയെച്ചൊല്ലി പ്രവീണും ഗായത്രിയും തമ്മിൽ തർക്കമുണ്ടായത്. ജോലി സ്ഥലത്തേക്ക് തന്നെയും കൂട്ടണമെന്ന് ഗായത്രി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ പ്രവീൺ തയ്യാറായില്ല.
തർക്കത്തിനിടെ ഗായത്രി ഇക്കഴിഞ്ഞ ജനുവരിയിൽ നഗരത്തിലെ പള്ളിയിൽ നടന്ന മിന്നുകെട്ടിന്റെ ഫോട്ടോ തന്റെ വാട്സ്ആപ് സ്റ്റാറ്റസാക്കി. പ്രവീൺ ഉടൻ ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ‌്തു. ഇതേച്ചൊല്ലിയുണ്ടായ കലഹത്തിനിടെ ഗായത്രി തന്റെ ചുരിദാറിന്റെ ഷാൾ പ്രവീണിന്റെ കഴുത്തിൽ കുരുക്കി മുറുക്കാൻ ശ്രമിച്ചു. ഇത് പ്രവീണിനെ ചൊടിപ്പിച്ചു. ഗായത്രി തന്നെ വിട്ടൊഴിയില്ലെന്ന് മനസിലായപ്പോൾ ഷാൾ പിടിച്ചുവാങ്ങിയ പ്രവീൺ ഗായത്രിയുടെ കഴുത്തിൽ ചുറ്റി മുറുക്കി. ഷാൾ മുറുകിയതോടെ അബോധാവസ്ഥയിലായ ഗായത്രി മുറിയിൽ വീണു. ചലനമറ്റ് കിടന്ന ഗായത്രിക്ക് വെള്ളം നൽകാൻ ശ്രമിച്ചെങ്കിലും ഗായത്രിയുടെ ശ്വാസം നിലച്ചതായി മനസിലാക്കിയ പ്രവീൺ ഭയന്നു.
മടങ്ങിയെത്താതിരുന്നാൽ വീട്ടുകാർ അന്വേഷിക്കുമെന്ന് ഭയന്ന പ്രവീൺ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ഗായത്രിയുടെ ഫോണിൽ നിന്ന് സഹോദരിയുടെ ഫോണിലേക്ക് വിളിച്ച് ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചു. എന്നാൽ ഗായത്രിക്ക് ഫോൺകൊടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഫോൺവച്ചു. മുറി പൂട്ടി പുറത്തിറങ്ങിയശേഷം കമ്പനിവക ഫ്ളാറ്റിലെത്തിയ പ്രവീൺ വേറെ വസ്ത്രങ്ങൾ ധരിച്ചു. പിന്നാലെ ജുവലറിയിലെ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ' എന്റെ ഫാമിലി എന്നിൽ നിന്ന് പോയി. ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലായി ' എന്ന് മെസേജിട്ടശേഷം തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തി.
പരവൂരിലെ അമ്മാവനെ ഫോണിൽ വിളിച്ച് നടന്ന സംഭവങ്ങൾ ധരിപ്പിച്ച പ്രവീൺ തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അവിടെനിന്ന് ബസ് മാർഗം ചാത്തന്നൂരിലേക്ക് പോയി. കൊലപാതകത്തോടെ പ്രവീൺ മാനസികമായി തകർന്നിരുന്നു. ഗായത്രി തനിക്കൊപ്പമുണ്ടെന്നും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും മറ്റുള്ളവരെ അറിയിക്കാൻ ബസിലിരുന്നാണ് ഗായത്രിയുടെ ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വിവാഹഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്.
രാത്രി 8.30ഓടെ ചാത്തന്നൂരിലെത്തിയ പ്രവീൺ അവിടെ നിന്ന് അതീവ രഹസ്യമായി ബന്ധുക്കളിൽ ചിലരെ കണ്ടു. ഇതിനിടെ പ്രവീണിന്റെ വീട്ടിൽ പരവൂർ പൊലീസും ബന്ധുവീടുകളിൽ തിരുവനന്തപുരത്ത് നിന്നുള്ള ഷാഡോ പൊലീസ് അംഗങ്ങളുമെത്തി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയതോടെയാണ് പ്രവീൺ ഗത്യന്തരമില്ലാതെ കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |