പാലോട്: വിവിധ സ്ഥലങ്ങളിൽ താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ത്രീയെ അറസ്റ്റുചെയ്തു. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ കല ടി .നായർ (54) ആണ് പിടിയിലായത്.
2012 മുതൽ 2017 വരെ വട്ടപ്പാറ ,വെമ്പായം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി ഒരാളിൽനിന്ന് 15 പവനും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 5 വർഷമായി മുങ്ങി നടക്കുകയായിരുന്നു. ഈ കാലയളവിൽത്തന്നെ മറ്റു പലരിൽ നിന്നുമായി 1 കോടിയോളം രൂപ തട്ടിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനുശേഷം ഇവിടെ നിന്നു മുങ്ങിയ ഇവർ തൃശൂർ ചാലക്കുടി കേന്ദ്രീകരിച്ച് ആഡംബര വീടുകൾ വാടകയ്ക്ക് എടുത്ത് താമസിക്കുകയും യാതൊരു യോഗ്യതകളുമില്ലാതെ വീടുകളുടെ കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുത്ത് ചെയ്തു കൊടുക്കുകയായിരുന്നു. ഇതു കൂടാതെ പ്രായമായതും റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂടെ താമസിപ്പിച്ച് അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ അറസ്റ്റുചെയ്ത സമയം ഇത്തരത്തിൽ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ
നെടുമങ്ങാട് ഡിവൈ.എസ്.പി.എം.കെ. സുൾഫിക്കറിന്റെ നേതൃത്വത്തിൽ പാലോട് ഇൻസ്പക്ടർ സി.കെ. മനോജ്, സി.പി.ഒ മാരായ സുജു കുമാർ, വിനീത്, നസീഹത്ത്, റസിം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |