പട്രോളിംഗും കേസ് അന്വേഷണവും തടസപ്പെടും
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ വ്യാപകമായ തിരുവനന്തപുരത്ത് 750 പൊലീസ് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നത് സ്റ്റേഷനുകളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. അടുത്തമാസത്തെ കൂട്ട വിരമിക്കലോടെ സ്റ്റേഷൻ പ്രവർത്തനം താറുമാറാകും.
സിറ്റി മേഖലയിൽ 21 സ്റ്റേഷനുകളിലായി 350 പൊലീസുകാരുടെ കുറവുണ്ട്. സി.പി.ഒ,എസ്.സി.പി.ഒ, എ.എസ്.ഐ, ഗ്രേഡ് എസ്.ഐ തസ്തികകളിലാണ് പുരുഷ - വനിതാ പൊലീസുകാരുടെ ഒഴിവുകൾ. കൊവിഡ് കാലത്ത് വിരമിക്കലിനും സ്ഥലം മാറ്റത്തിലും പകരം നിയമനമില്ലാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 40 പൊലീസ് സ്റ്റേഷനുള്ള തിരുവനന്തപുരം റൂറലിൽ 400ഓളം ഒഴിവുണ്ട്.
ഉത്സവങ്ങളും ആഘോഷങ്ങളും ആരംഭിച്ചതോടെ പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് ആളില്ല. കെ -റെയിൽ കല്ലിടീലിനും പ്രതിഷേധ പരിപാടികൾക്കും പൊലീസ് വേണ്ടതിനാൽ പരാതികൾ അന്വേഷിക്കാനും ആളില്ലാത്ത അവസ്ഥയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് അവധിയില്ലാത്തതിനാൽ പലരും മെഡിക്കൽ ലീവിൽ പ്രവേശിക്കുകയാണ്. ജനസംഖ്യയിലും കുറ്റകൃത്യത്തിലുമുള്ള വർദ്ധന കണക്കിലെടുക്കാതെ വർഷങ്ങൾക്ക് മുമ്പുള്ള തസ്തികകളാണ് സ്റ്റേഷനുകളിലുള്ളത്.
ജനമൈത്രി ഉൾപ്പെടെ പുതിയ പദ്ധതികൾ നിലവിൽ വന്നെങ്കിലും അതനുസരിച്ച് സേനാബലമില്ല. സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പട്രോളും എല്ലാസ്റ്റേഷനുകളിലും വനിതാ ഹെല്പ് ഡെസ്കും ആരംഭിച്ചെങ്കിലും വനിതാ പൊലീസുകാരില്ലാത്തതിനാൽ പ്രവർത്തനം പേരിന് മാത്രമാണ്. നഗരത്തിലെ സ്റ്റേഷനുകളിൽ വനിതാ പൊലീസുകാർ നാലിലൊന്നു പോലുമില്ല. ജോലി ഭാരത്തിലും രാത്രി ഡ്യൂട്ടിയിലും മനംമടുത്ത് പലരും സ്പെഷ്യൽ യൂണിറ്റുകളിലേക്കും ഓഫീസുകളിലേക്കും മാറി.
പൊലീസിന്റെ കുറവ് ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും തിരിച്ചടിയായിരിക്കുകയാണ്. പ്രമാദമായ കേസുകളൊഴികെ ജില്ല വിട്ടുള്ള അന്വേഷണം നിലച്ചു. മുമ്പ് ട്രാഫിക് സ്റ്റേഷനിൽ നടത്തിയിരുന്ന വാഹന അപകടക്കേസുകൾ ലോക്കലിലേക്ക് മാറ്റിയതും ജോലിഭാരം കൂട്ടി. അപകടമരണം, ആത്മഹത്യ കേസുകളിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്ക് ചുമതലപ്പെടുത്തുന്നവരെ മറ്റ് ഡ്യൂട്ടികൾക്ക് കിട്ടാറില്ല. കൊലപാതകം, പോക്സോ, മയക്കുമരുന്ന് തുടങ്ങിയ മേജർ കേസുകളുടെ അന്വേഷണം ദിവസങ്ങൾ വേണ്ടിവരും. അറസ്റ്റും റിമാൻഡും കുറ്റപത്ര സമർപ്പണവും ഭാരിച്ച പണിയാണ്. പാറാവ്, ജി.ഡി, കോടതി, ഡേ ആൻഡ് നൈറ്റ്, പട്രോളിംഗ്, ക്രൈംവർക്ക് എന്നിവ കൂടിയാകുമ്പോൾ പൊലീസുകാർക്ക് വിശ്രമമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |