തിരുവനന്തപുരം: അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പോത്തരെകുലു കഴിക്കാൻ ആഗ്രഹിക്കുന്നവർ കനകക്കുന്നിൽ നടക്കുന്ന സരസ് മേളയിലെ ഫുഡ് കോർട്ടിൽ പോയാൽ മതി. ആന്ധ്രപ്രദേശിൽ നിന്നുള്ള പ്രധാന മധുര വിഭവമാണ് പോത്തരെകുലു. ആദ്യമായി രുചിച്ചു നോക്കുന്നവർ പോലും പോത്തരെയുടെ അടിമകളാകും. അരിപ്പൊടി കലക്കി കോട്ടൺ തുണിയിൽ മുക്കി കലത്തിന് മുകളിൽ ഒന്ന് വരയ്ക്കുന്നു. പോത്തരെകുലുവിന്റെ ഷീറ്റ് റെഡിയായി. കലത്തിനടിയിൽ തീ നല്ല പോലെ കൊടുക്കണം. എന്നാലെ ഇളകി വരൂ. ഈ അരി ഷീറ്റിൽ നെയ്യ് പുരട്ടി ഉള്ളിൽ ശർക്കരയും അണ്ടിപ്പരിപ്പും നെയ്യും ചേർത്ത് ചുരുട്ടിയെടുക്കുന്നതോടെ പോത്തരെകുലു റെഡിയായി. വില ഒരെണ്ണത്തിന് 50 രൂപ. ഒരു കിലോ അരിപ്പൊടിയിൽ നിന്ന് നൂറ് ഷീറ്റുകളുണ്ടാക്കാൻ കഴിയും. ഇതിനായി രണ്ട് മണിക്കൂർ സമയമാണ് വേണ്ടത്. ആന്ധ്രയിൽ കിട്ടുന്ന ജയ ബജ്യം അരിയിൽ നിന്നാണ് ഇതിനുള്ള മാവ് തയാറാക്കുന്നത്. ശർക്കരയ്ക്കു പകരം പൊടിച്ച പഞ്ചസാരയും ഡ്രൈഫ്രൂട്സുമൊക്കെ ഉപയോഗിക്കാറുണ്ട്. വിവാഹത്തിനും ആഘോഷത്തിനും ഒക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തലസ്ഥാനവാസികൾക്കായി മേളകളിൽ ലഭിക്കുന്നത്. സരസ് മേളയിലെ ആന്ധ്രപ്രദേശ് ഫുഡ് കോർട്ടിൽ പോത്തരെ കുലു ഉൾപ്പെടെ അവരുടെ നാടൻ വിഭവങ്ങളൊരുക്കുന്നത് വെസ്റ്റ് ഗോദാവരിയിൽ നിന്നെത്തിയ ധനലക്ഷ്മിയും ലക്ഷ്മി ശിരിഷയും സന്ധ്യയും നാഗഭവാനിയും ദുർഗാദേവിയും ചേർന്നാണ്. ഇത്തരത്തിൽ വൈവിധ്യമാർന്ന നിരവധി സ്റ്റാളുകൾ ഈ സരസ് മേളയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |