കിളിമാനൂർ: കൃഷി വകുപ്പിന്റെയും കാർഷിക കർമ്മ സേനയുടെയും നേതൃത്വത്തിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും വന്യമൃഗശല്യം കാരണം കർഷകർ ഭൂമി തരിശിടുന്നു. ലോൺ എടുത്തും, പണയം വച്ചും, കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകൾ കാട്ടു പന്നികൾ നശിപ്പിച്ചു.
കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിൽ ഇറങ്ങി പന്നികൾ നശിപ്പിക്കുന്നത്.കൂടാതെ വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. മരിച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകളും കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ.
കൃഷി നഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലെന്ന് കർഷകർ പറയുന്നു. പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും ഒന്ന് രണ്ട് ദിനങ്ങളിൽ ഇത് നടപ്പിലാക്കി പിന്നീടത് നിറുത്തലാക്കി. പന്നിശല്യം കാരണം സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പ്രദേശവാസികൾക്ക് പേടിയാണ്. നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരും, ബൈക്ക് യാത്രികരുമാണ് ആക്രമണത്തിന് ഇരയാകുന്നത്.
കുരങ്ങ് ശല്യവും രൂക്ഷം
പാങ്ങോട് പഞ്ചായത്തിലെ കാഞ്ചിനട നിവാസികൾക്ക് പന്നി ശല്യത്തിന് പുറമേ ഇപ്പോൾ കുരങ്ങ് ശല്യവും കൂടിയിരിക്കുകയാണ്. തെങ്ങിൽ കയറി വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കുക, വീടിന് മുകളിലെ ഓടുകൾ എറിഞ്ഞുടയ്ക്കുക, പൈപ്പ് ലൈൻ വലിച്ചു പൊട്ടിക്കുക, വാട്ടർ ടാങ്കിൽ ഇറങ്ങുക, തുണികൾ നശിപ്പിക്കുക തുടങ്ങീ കുരങ്ങുകളുടെ വികൃതി കൊണ്ട് ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
കാഞ്ചിനട വസുന്ധര മന്ദിരത്തിൽ സിന്ധു സുനിലിന്റെ തെങ്ങിലെ മുഴുവൻ വെള്ളയ്ക്കയും നശിപ്പിച്ചു. വീടിന്റെ ഓടുകളും നശിപ്പിച്ചു. കുരങ്ങ് ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പ് അധികൃതർ കൂടുകൾ സ്ഥാപിക്കയോ, എയർഗൺ പോലുള്ളവ ഉപയോഗിച്ച് കുരങ്ങുകളെ ഓടിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |