തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുള്ള മാമ്പഴങ്ങളുടെ കൊതിയൂറും രുചി വൈവിദ്ധ്യവുമായി ആരംഭിക്കുന്ന തേൻ മാമ്പഴോത്സവം മേള പുത്തരിക്കണ്ടം മൈതാനത്ത് നാളെ വൈകിട്ട് 5ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 17 വരെ നടക്കുന്ന മേളയിൽ രാവിലെ പതിനൊന്നു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. പ്രദർശനം കാണാനെത്തുന്നവരിൽ നിന്ന് നറുക്കെടുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20-പേർക്കായി നൂറുകിലോ മാമ്പഴം സൗജന്യമായി നൽകും. മല്ലിക, അൽഫോൻസ, പഞ്ചവർണ്ണ, സിന്ദൂരം, ഹിമാ പസന്ത്, പിയൂർ, കോട്ടുകോണം ചക്കരക്കുട്ടി, സ്വർണലത, മൽഗോവ, നീലം, കാലാപാടി, പുളിശേരി മാമ്പഴം, താളി, മുവാണ്ടൻ, കർപ്പൂരം എന്നിങ്ങനെ 50-ലേറെ മാമ്പഴങ്ങൾ മേളയിലുണ്ട്. ഇതിനൊപ്പം, മാമ്പഴ പായസം മുതൽ മാമ്പഴ ഹൽവയും ഐസ്ക്രീമും വരെ വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങളുമുണ്ട്. തിരുവനന്തപുരം ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും (സിസ്സ) വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അടുക്കള ഉപകരണങ്ങൾ മുതൽ ഒരു കുടുംബത്തിനാവശ്യമായ എല്ലാത്തരം വീട്ടുസാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതരത്തിൽ പ്രദർശനവിപണന വ്യാപാര മേളയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. നൂറോളം കുടുംബങ്ങൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിൽ തിരുവിതാംകൂറിന്റെയും മലബാറിന്റെയും മലയോരത്തിന്റെയും വ്യത്യസ്ത രുചികളിലുള്ള ഭക്ഷണം ലഭിക്കുന്നവിശാലമായ ഫുഡ് കോർട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |