ഒരെണ്ണത്തിന് ഒരു ലക്ഷത്തിലധികം വില കൈമാറ്റത്തിലൂടെ എത്തിച്ചത് 40ഓളം മൃഗങ്ങളെ
തിരുവനന്തപുരം: കാഴ്ചക്കാർക്ക് കൗതുകമേകാൻ പുത്തൻ അതിഥികളെ തലസ്ഥാനത്തെത്തിക്കുന്നതിൽ മൃഗശാല അധികൃതർക്ക് കരുത്തേകുന്നത് തെക്കേ അമേരിക്കൻ സുന്ദരീ - സുന്ദരന്മാരായ റിയ പക്ഷികളുടെ സാന്നിദ്ധ്യമാണ്. ഇതുവരെ 40 റിയ പക്ഷികളെ കൈമാറി 40ഓളം വ്യത്യസ്‌തയിനം മൃഗങ്ങളെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. നാലുജോഡി പക്ഷികളെ കൈമാറിയാണ് ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു ജോഡി ഗ്രീൻ ഇഗ്വാനയെയും രണ്ട് പന്നിക്കരടികളെയും ഏറ്റവുമൊടുവിലെത്തിച്ചത്.
2015 മുതൽ ഡോ. ജേക്കബ് അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മൃഗശാലയിൽ റിയ പക്ഷികളെ വിരിയിക്കുന്നുണ്ട്. ബംഗളൂരുവിൽ നിന്നെത്തിച്ച ഇരുജോഡി പക്ഷികളിൽ നിന്ന് ഇതുവരെ 60 എണ്ണത്തെയാണ് വിരിയിച്ചെടുത്തത്. മുട്ട വിരിയാൻ 40 ദിവസത്തോളമെടുക്കും. ഭാരമേറിയതിനാൽ ഇൻക്യുബേറ്ററിൽ വയ്ക്കുമ്പോൾ മെഷീൻ കേടാവുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പിന്നീട് ഇൻക്യുബേറ്ററിൽ പ്രത്യേക ക്രമീകരണം നടത്തിയാണ് മുട്ടകൾ വിരിയിച്ചെടുത്തതെന്ന് ഡോ. ജേക്കബ് അലക്‌സാണ്ടർ പറയുന്നു. പകരം റിയ പക്ഷികളെ നൽകി ഇൻഡോർ ദേശീയ മൃഗശാലയിൽ നിന്ന് ഒരുജോഡി സിംഹത്തെയും ഹനുമാൻ കുരങ്ങിനെയും തലസ്ഥാനത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
അതേസമയം തിരുവനന്തപുരം മൃഗശാലയിലെ ആയുഷ് എന്ന സിംഹത്തെ പ്രായാധിക്യത്താൽ ആശുപത്രിയിൽ ഡോക്ടറുടെ നിരീക്ഷണത്തിൽ പ്രത്യേകം കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. സിംഹത്തിന്റെ പ്രദർശനവും ഒഴിവാക്കിയിട്ടുണ്ട്.
സ്വദേശം തെക്കേ അമേരിക്ക
ഒട്ടകപ്പക്ഷിയോടും എമുവിനോടും വളരെ സാമ്യമുള്ള പറക്കാൻ കഴിയാത്ത ഇവയുടെ സ്വദേശം തെക്കേ അമേരിക്കയാണ്. താരതമ്യേന രോഗങ്ങൾ വരാത്ത ഇവർക്ക് കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. പുല്ല്, കരിയില, ചീര,പച്ചക്കറി, കുരുപ്പിച്ച പയർ, കടല ഇല എന്നിവ കൂടാതെ കോഴിത്തീറ്റയും കഴിക്കും. പൊതുവെ അക്രമകാരികളല്ല. പ്രജനന കാലത്ത് തടാകങ്ങളും നദികളും പോലുള്ള ജലാശയങ്ങൾക്ക് സമീപത്ത് അതിവസിക്കും.
പ്രത്യേകത നീളമുള്ള
കഴുത്തും കാലുകളും
കാലിൽ മൂന്ന് വിരലുകളുള്ള ഇവയുടെ ആയുസ് 25 വയസുവരെയാണ്. 25 കിലോ വരെ ഭാരമുണ്ടാകുന്ന ഇവയ്‌ക്ക് അഞ്ചടിയോളം പൊക്കമുണ്ട്. ഭാരം കൂടിയാൽ കാൽ വളയാനുള്ള സാദ്ധ്യതയുമുണ്ട്. മുട്ടയൊന്നിന് 600ഗ്രാം തൂക്കം. റിയകളെ കടും ചാരനിറത്തിലും വെള്ളയിലുമാണ് കാണപ്പെടുന്നത്. ശരീരം തൂവലുകളാൽ മൂടപ്പെട്ടിട്ടുണ്ട്. നീളമുള്ള കഴുത്തും കാലുകളുമാണ് പ്രത്യേകത. മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും വംശനാശം നിരീക്ഷിക്കുന്ന പ്രകൃതിസംരക്ഷണ ഗ്രൂപ്പായ ഐ.യു.സി.എൻ നിലവിൽ റിയയെ വംശനാശ ഭീഷണി നേരിടുന്നവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |