ഗതാഗതം താറുമാറായി ട്രാഫിക് ലൈറ്റുകൾ പണിമുടക്കി
തിരുവനന്തപുരം:തലസ്ഥാന നഗരത്തിൽ ഇന്നലെ പെയ്‌ത ശക്തമായ മഴയിൽ ഗതാഗതം താറുമാറായി. സ്‌മാർട്ട് റോഡുകൾക്കായി 9 വാർഡുകളിലെടുത്ത കുഴികളാണ് ജനത്തെ വലച്ചത്. പ്രധാനപ്പെട്ട ഇടറോഡുകളെല്ലാം സ്‌മാർട്ട് റോഡ് നിർമ്മാണം കാരണം അടച്ചിട്ടിരിക്കുന്നതിനാൽ നഗരവാസികൾ മഴയത്ത് പെരുവഴിയിലായി.പലഭാഗങ്ങളിലും ഇന്നലെ വൈകിട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു.രാവിലെ മുതൽ പെയ്‌ത തോരാ മഴയിൽ ഹയർസെക്കൻഡറി പരീക്ഷയ്‌ക്കായി ഇറങ്ങിയ വിദ്യാർത്ഥികളടക്കം വലഞ്ഞു. നാല് ദിവസത്തെ അവധി കണക്കിലെടുത്ത് നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്ക് ജനം കൂട്ടത്തോടെ ഇറങ്ങിയതും തിരക്കിന് കാരണമായി.സ്‌മാർട്ട് റോഡുകൾക്കായി കുഴിച്ച കുഴികൾ കാരണം റോഡ് മുഴുവൻ ചെളി നിറഞ്ഞിരുന്നു.കുഴികളിൽ നിറഞ്ഞ വെളളവും ചെളിയും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.പേട്ട മുതൽ പാപ്പനംകോട് വരെ പലയിടത്തും ട്രാഫിക് സിഗ്നലുകളും പണിമുടക്കി.കനത്തമഴയിലും പൊലീസുകാർ നിരത്തിലറങ്ങിയാണ് ഗതാഗം നിയന്ത്രിച്ചത്.
വഞ്ചിയൂർ,വഴുതക്കാട്,പാളയം,തൈക്കാട് എന്നിവിടങ്ങളിലാണ് മഴക്കാലത്തെ സ്‌മാർട്ട് റോഡ് നിർമ്മാണം യാത്രക്കാർക്ക് കൂടുതൽ തലവേദനയായത്.റോഡ് നവീകരണത്തിന്റെ ഭാഗമായി പാളയം അണ്ടർഗ്രൗണ്ട് മുതൽ എ.കെ.ജി സെന്ററിന് മുന്നിൽവരെ ടാർ ഇളക്കി മാറ്റിയിരിക്കുന്നത് ഇരുച്ചക്ര വാഹനങ്ങൾ തെന്നിമാറാൻ കാരണമായി. ചൊവ്വാഴ്‌ച രാത്രി വഞ്ചിയൂരിൽ സ്‌മാർട്ട് റോഡിനായി കുഴിച്ച കുഴിയിൽ വീണ് ചിറക്കുളം സ്വദേശി ഷാജിക്ക് പരിക്കേറ്റിരുന്നു.
തമ്പാനൂർ എസ്.എസ് കോവിൽ റോഡ്,കിഴക്കേകോട്ട എന്നിവിടങ്ങളിലെല്ലാം വെളളക്കെട്ട് രൂപപ്പെട്ടു.മഴക്കാല പൂർവ ശുചീകരണം നടക്കാത്തതാണ് വെളളക്കെട്ടിന് ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.സ്‌മാർട്ട് റോഡുകളുടെ പണി അതിവേഗം തീർക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് അറിഞ്ഞിട്ടും പദ്ധതിയുടെ മെല്ലെപ്പോക്കിൽ മാറ്റം വരുത്താൻ സ്‌മാർട്ട് സിറ്റി അധികൃതർ തയ്യാറാകുന്നില്ലെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.പദ്ധതി നടത്തിപ്പിലെ അശാസ്‌ത്രീയതയാണ് വേനൽമഴയിൽ നഗരവാസികൾ കുടുങ്ങാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |