ബാലരാമപുരം: വീരമൃത്യുവരിച്ച സൈനികർക്കുള്ള ആദരവിന്റെ ഭാഗമായി 14 ജില്ലകളിലും കാവൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്ന യാത്രയിലാണ് ഒരു കുടുംബം. മുണ്ടക്കയം കുപ്പക്കയം ഇ.ടി.കെയിൽ തുണ്ടിയിൽ വീട്ടിൽ തോട്ടം തൊഴിലാളിയായ സുനിൽ സുരേന്ദ്രൻ, ഭാര്യ സുഷിത, മക്കളായ അർജുൻ, അഭിമന്യൂ എന്നിവരാണ് സൈനികരുടെ വീടുകളിലെത്തി മരങ്ങൾ വച്ച് പിടിപ്പിക്കുന്നത്. ഓട്ടോറിക്ഷയിൽ വൃക്ഷത്തൈകളുമായി സഞ്ചരിക്കുന്ന കുടുംബം 13 ജില്ലകൾ പൂർത്തിയാക്കി തിരുവനന്തപുരം ജില്ലയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഡ്വ.എം. വിൻസെന്റ് എം.എൽ.എയ്ക്ക് വൃക്ഷത്തൈ കൈമാറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് മാസമായി ആരംഭിച്ച പരിപാടി ഈ മാസം ആലപ്പുഴയിൽ സമാപിക്കും. സൈനികരുടെ വീടുകൾക്ക് പുറമേ വിശിഷ്ട വ്യക്തികൾക്കും ആരാധനാലയങ്ങളിലും വൃക്ഷത്തൈകൾ നൽകും. ദേശീയപുരസ്കാരവും സംസ്ഥാനയുവജന ക്ഷേമബോർഡിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും അംഗീകാരവും സുനിലിനെ തേടിയെത്തിയിട്ടുണ്ട്. തൈകൾ വിതരണം ചെയ്യുന്ന ചിത്രവും റിപ്പോർട്ടുകളും സൈനിക ബോർഡിന് കൈമാറുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനോടകം 680 ഓളം വൃക്ഷതൈകളാണ് ഈ കുടുംബം നട്ടത്. മുൻ എം.എൽ.എ പി.ടി തോമസിന്റെ ഓർമ്മക്കായി പൂമര തണൽ എന്ന പേരിൽ 71 തണൽ മരങ്ങൾ പൂർവകലാലയമായ മഹാരാജാസിൽ നട്ട് ഈ കുടുംബം ആദരവ് പ്രകടപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |