തിരുവനന്തപുരം: ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിന്റെ രണ്ടാം നിലയിൽ കയറിയപ്പോൾ കുട്ടികൾക്കാകെ ആഹ്ലാദം. എല്ലാവരും സീറ്റുകളിലേക്ക് ചാടിക്കയറി ഇരുന്നു. വണ്ടി മുന്നോട്ടെടുത്തതും ചെറിയൊരു പരിഭ്രമം. 'പേടിക്കേണ്ട, പിടിച്ചിരുന്നാ മതി'യെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശിച്ചു. പിന്നെ കളിയും ചിരിയുമായി കുട്ടിസംഘം മുന്നോട്ട്.
അനന്തപുരി കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിന്റെ സിറ്റി റൈഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രിമാർക്കൊപ്പം ആദ്യ സവാരിക്കാരായത് ശിശുക്ഷേമ സമിതിയിലെ 30 കുട്ടികളായിരുന്നു. കുട്ടികളുടെ ആഹ്ലാദം കണ്ടപ്പോൾ സ്പോൺസർഷിപ്പിൽ കൂടുതൽ സൗജ്യയാത്രകളൊരുക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പറഞ്ഞു.
കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച സർവീസ് കനകക്കുന്ന് വഴി കറങ്ങി സ്റ്റാച്യു, ജനറൽ ആശുപത്രിയിലൂടെ കിഴക്കേകോട്ടയിൽ മടങ്ങിയെത്തി.
ലോക പൈതൃക ദിനത്തിൽ 31 ആണ്ട് മുൻപ് സർവീസ് ആരംഭിച്ച ഡബിൾ ഡെക്കർ പുതുമോടിയിൽ നിരത്തിലോടുകയായിരുന്നു. നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്.
നിലവിൽ വൈകിട്ട് 5 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്.
വിശദാശംങ്ങൾ ഡി.ടി.പി.സി വഴിയും ലഭ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈസ് ബസിന്റെ വിശദാംശങ്ങൾ വിനോദ സഞ്ചാരികൾക്ക് ഡി.ടി.പി.സി മുഖേന ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റൈഡ് ബസ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലസ്ഥാന നഗരത്തിൽ ആരംഭിച്ച പദ്ധതി ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ വിവിധ മേഖലകൾ കാണാനും ആസ്വദിക്കാനും കഴിയുന്ന മാതൃകാ പദ്ധതിയായി ഇത് മാറും. വൈക്കത്ത് ബസിൽ ആരംഭിച്ച ഫുഡ് ഇ വീൽസ് പദ്ധതിയും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രിയുടെ ആശയമാണ് സിറ്റി റൈഡ് എന്ന നിലയിൽ പ്രാവർത്തികമാക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു പറഞ്ഞു. മാതൃകാപരപമായ പ്രവർത്തനം നടത്തിയ അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ടൂറിസം മന്ത്രി പുരസ്‌കാരങ്ങൾ നൽകി.
ഓഫറുണ്ട്
പ്രാരംഭ ഓഫർ എന്ന നിലയിൽ പകൽ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്.
രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവർക്ക് 350 രൂപയാണ് നിരക്ക്.
പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും.
പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |