വീണ്ടും പകൽകൊളള നടത്തിയ ടോയ്‌ലെറ്റ് പൂട്ടിച്ച് മ്യൂസിയം ഡയറക്‌ടർ
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ സുലഭ് ടോയ്‌ലെറ്റുകളിൽ മിന്നൽ പരിശോധന നടത്തി മേയർ ആര്യ രാജേന്ദ്രൻ. സുലഭ് ടോയ്‌ലെറ്റുകളിലെ പകൽ കൊളളയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മേയർ ഇന്നലെ ഉച്ചയോടെ മുന്നറിയിപ്പില്ലാതെ മ്യൂസിയത്തിലേക്കെത്തിയത്. ടോയ്‌ലെറ്റുകളിലെത്തുന്ന പെൺകുട്ടികളോട് ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ബാക്കി പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കേരളകൗമുദി വാർത്ത. മ്യൂസിയത്ത് മാത്രമല്ല നഗരത്തിൽ സുലഭിന്റെ നിയന്ത്രണത്തിലുളള പല ടോയ്‌ലെറ്റുകളിലും സമാന അവസ്ഥയാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്മെന്റിന് കത്തയയ്ക്കും. ടോയ്‌ലെറ്റുകൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മ്യൂസിയം ഡയറക്‌ടർക്ക് നിർദ്ദേശം നൽകും. സുലഭിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാൻ നഗരസഭയ്‌ക്ക് പരിമിതിയുണ്ട്. കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മേയർ വ്യക്തമാക്കി. അതേസമയം,കേരളകൗമുദി വാർത്തയെത്തുടർന്ന് മ്യൂസിയം ഡയറക്‌ടർ താക്കീത് ചെയ്‌തിട്ടും സുലഭ് ടോയ്‌ലെറ്റിൽ എത്തുന്നവരിൽ നിന്ന് കൂടുതൽ പണം ഇന്നലെയും പിരിച്ചു. രണ്ട് സ്‌ത്രീകളിൽ നിന്നായി അഞ്ച് രൂപ വീതമാണ് വാങ്ങിയത്.രണ്ട് രൂപയാണ് യഥാർത്ഥ നിരക്ക്. ഇതോടെ ഡയറക്‌ടറുടെ നിർദ്ദേശത്തെത്തുടർന്ന് ടോയ്‌ലെറ്റ് പൂട്ടി. നേരത്തെ ജീവനക്കാരെ മാറ്റുകയും നിരക്ക് പ്രദർശിപ്പിക്കുന്ന പോസ്റ്റർ ഒട്ടിക്കുകയും ചെയ്‌തിരുന്നു.
താക്കോലുമായി സുലഭുകാർ സ്ഥലം വിട്ടു
മ്യൂസിയം വളപ്പിൽ പ്രവർത്തിക്കുന്ന 3 ടോയ്‌ലെറ്റുകളിൽ പൂട്ടിയ ടോയ്‌ലെറ്റിലാണ് മേയർ പരിശോധനയ്‌ക്കായി ആദ്യമെത്തിയത്. താക്കോലെടുത്ത് ടോയ്‌ലെറ്റ് തുറക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഡയറക്‌ടർ ഫോണിലൂടെ നിർദ്ദേശം നൽകി. എന്നാൽ താക്കോലിനായി ഉദ്യോഗസ്ഥർ നെട്ടോട്ടം ഓടിയെങ്കിലും കിട്ടിയില്ല. പൂട്ടിയ താക്കോലുമായി സുലഭ് മാനേജ്‌മെന്റ് സ്ഥലം വിടുകയായിരുന്നു. ടോയ്‌ലെറ്റ് തുറക്കാൻ അധികൃതരെ വിളിച്ചുവരുത്താൻ മേയർ നിർദ്ദേശം നൽകി. എന്നാൽ മേയർ പോകുന്നതുവരെയും സുലഭ് മാനേജ്‌മെന്റിലെ ആരും സ്ഥലത്തെത്തിയില്ല. ഉച്ചയ്‌ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ടോയ്‌ലെറ്റിലാണ് മേയർ ആദ്യമെത്തിയത്. അവിടെയുണ്ടായിരുന്ന സ്‌ത്രീകളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.എത്ര രൂപയാണ് വാങ്ങിയതെന്നും അന്വേഷിച്ചു. സുലഭ് മാനേജ്മെന്റ് പറഞ്ഞുപഠിപ്പിച്ചത് പോലെയായിരുന്നു ജീവനക്കാരന്റെ ഉത്തരം. ഇതിൽ തൃപ്‌തയാകാത്ത മേയർ അടിയന്തരമായി മ്യൂസിയം ഡയറക്‌ടറെ കാണണമെന്ന് അവിടെയുണ്ടായിരുന്ന ഗാർഡുകളോട് പറഞ്ഞു. തുടർന്ന് മൃഗശാലയ്‌ക്കകത്തുളള ടോയ്‌ലെറ്റിലേക്കും മേയർ സന്ദർശനം നടത്തി. മേയർ നടന്നുവരുന്നതിനിടെ പുറത്തുനിന്ന് ഫോൺ വഴി ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ജീവനക്കാരൻ ടോയ്‌ലെറ്റ് വൃത്തിയാക്കുകയായിരുന്നു.
അവർ തിരിഞ്ഞുനോക്കില്ല മേയറേ...
സുലഭ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ആരും മ്യൂസിയത്തേക്ക് തിരിഞ്ഞുപോലും നോക്കാറില്ലെന്ന് മൃഗശാല ജീവനക്കാർ മേയറോട് പറഞ്ഞു. ദുർഗന്ധം ഉയരുമ്പോൾ ഞങ്ങളാണ് സുലഭ് ജീവനക്കാരെ അറിയിക്കുന്നത്. അപ്പോൾ മാത്രമാണ് അവർ വൃത്തിയാക്കുന്നത്. നിരന്തരം ടോയ്‌ലെറ്റുകളെ കുറിച്ച് പരാതികൾ ഉയരാറുണ്ടെന്നും മേയറോട് മൃഗശാല ജീവനക്കാർ പറഞ്ഞു.
ബദൽ സംവിധാനം വേണം
പൂട്ടിയ ടോയ്‌ലെറ്റിൽ എത്രയും വേഗം ബദൽ സംവിധാനമൊരുക്കണമെന്ന് മേയർ മ്യൂസിയം ക്യൂറേറ്റർക്ക് നിർദ്ദേശം നൽകി. ആയിരത്തിലധികം പേരെത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ടോയ്‌ലെറ്റ് പൂട്ടിയിട്ടിരിക്കാൻ പാടില്ലെന്നും ആര്യ രാജേന്ദ്രൻ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |