ന്യൂഡൽഹി: ചേരികളിലെ പാവപ്പെട്ടവരെ നിസാരമായി ഇറക്കിവിടരുതെന്നും കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന വസ്തുത സർക്കാർ വിസ്മരിക്കരുതെന്നും സുപ്രീം കോടതി കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചു. സർക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും കോടതി ചോദിച്ചു.
ഡൽഹി സരോജിനി നഗറിലെ ചേരിനിവാസികളായ ഇരുന്നൂറ് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി മേയ് രണ്ടുവരെ സുപ്രീം കോടതി തടഞ്ഞു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
പോകാൻ ഒരിടവുമില്ലാത്ത ആയിരക്കണക്കിനാളുകളെ അവരുടെ വാസസ്ഥലം തകർത്ത് കൊണ്ട് നാട് കടത്താനാകില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു.
എന്നാൽ, ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിന് അവകാശമില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് ചൂണ്ടിക്കാട്ടി.ഈ സന്ദർഭത്തിലാണ് അവരെ നിസാരമായി ഇറക്കിവിടരുതെന്ന പരാമർശം കോടതി നടത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വന്ന ചേരിനിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്ന് കോടതി പറഞ്ഞു.കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് ഒഴിപ്പിക്കൽ തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |